ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മുന്നേറ്റമെന്ന് പ്രവചനം, എൽഡിഎഫിന് നേട്ടമില്ല, ബിജെപിയുടെ നില ഇങ്ങനെ
തിരുവനന്തപുരം: പാലായ്ക്ക് ശേഷം നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും തീപാറുന്ന പോരാട്ടമാണ്. എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം തുല്യശക്തിയായി ഇക്കുറി ബിജെപിയുമുണ്ട്. മഞ്ചേശ്വരവും കോന്നിയും വട്ടിയൂര്‍ക്കാവും ജയിക്കാനാവും എന്ന പ്രതീക്ഷയും ഇക്കുറി ബിജെപിക്കുണ്ട്.
പാലായില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത വിജയമുണ്ടായത് യുഡിഎഫിനേയും ബിജെപിയേയും ഞെട്ടിച്ചിട്ടുണ്ട്. ആ വിജയം മറ്റ് മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് 21ാം തിയ്യതി നടക്കാനിരിക്കെ പുറത്ത് വന്നിരിക്കുന്ന അഭിപ്രായ സര്‍വ്വേ ഫലം ഇങ്ങനെയാണ്:
പ്രവചനം ഇങ്ങനെ
ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക യുഡിഎഫ് ആയിരിക്കുമെന്നാണ് ന്യൂ ഏജ്- ഐക്കണ്‍ ഇന്ത്യ നടത്തിയ പ്രീ പോള്‍ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് സീറ്റുകള്‍ യുഡിഎഫ് നേടും. ഒരിടത്ത് എല്‍ഡിഎഫ് വിജയം കാണും. കോന്നിയില്‍ ഫലം പ്രവചനാതീതമാണ് എന്നും സര്‍വ്വേ പറയുന്നു. സിറ്റിംഗ് സീറ്റുകളാണ് എല്‍ഡിഎഫും യുഡിഎഫും നിലനിര്‍ത്തുക.
അരൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും
വട്ടിയൂര്‍ക്കാവ്, എറണാകുളം, മഞ്ചേശ്വരം എന്നീ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. അതേസമയം സിറ്റിംഗ് സീറ്റായ അരൂര്‍ എല്‍ഡിഎഫ് തന്നെ നിലനിര്‍ത്തും. യുഡിഎഫിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ് എന്നും പ്രീ പോള്‍ സര്‍വ്വേ പറയുന്നു.
വട്ടിയൂർക്കാവിൽ ആര്?
മൂഡ് ഓഫ് ദ സ്റ്റേറ്റ്- ഫീല്‍ ഓഫ് ദ ഫൈവ് എന്ന പേരിലാണ് സര്‍വ്വേ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 10 വരെയാണ് സര്‍വ്വേ നടത്തിയത്. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ വിജയം പ്രതീക്ഷിച്ചാണ് മേയര്‍ വികെ പ്രശാന്തിനെ സിപിഎം രംഗത്തിറക്കിയത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ പ്രശാന്തിനാകില്ല എന്നാണ് പ്രചരണം. ശക്തമായ മത്സരം നടക്കുമെങ്കിലും ചെറിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചേക്കും.
കോട്ട തകരില്ല
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന് 5000ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുളളൂ. യുഡിഎഫ് കോട്ടയായ എറണാകുളത്ത് ഇക്കുറിയും മാറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിനാകില്ല. അതേസമയം ഭൂരിപക്ഷം ഇത്തവണ കുറഞ്ഞേക്കും. ടിജെ വിനോദിന് 10000ല്‍ താഴെ ഭൂരിപക്ഷം കിട്ടിയേക്കും. അതേസമയം എറണാകുളത്ത് ബിജെപിക്ക് വോട്ട് കൂടാനും സാധ്യതയുണ്ട്.
മഞ്ചേശ്വരത്ത് യുഡിഎഫ് തന്നെ
മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ത്ഥി കമറുദ്ദീനിലൂടെ യുഡിഎഫ് നിലനിര്‍ത്തും. വന്‍ ഭൂരിപക്ഷം ഇക്കുറി മഞ്ചേശ്വരത്ത് യുഡിഎഫിനുണ്ടാകും എന്നാണ് സര്‍വ്വേ കണ്ടെത്തല്‍. ബിജെപിക്ക് വോട്ട് കുറയുമെന്നും സര്‍വ്വേ പറയുന്നു. ബിജെപി വിജയം പ്രതീക്ഷിക്കുന്ന കോന്നിയില്‍ ഇത്തവണ ഫലം പ്രവചനാതീതമാണ്. കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇറക്കിയതോടെ കോന്നിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
കോന്നിയിൽ പ്രവചനാതീതം
മണ്ഡലത്തിന് പുറത്ത് നിന്നുളള നേതാവാണെങ്കിലും ശബരിമല വിഷയം സുരേന്ദ്രന് തുണയാവും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മുന്നേറ്റമുണ്ടാക്കാനായതും ബിജെപിക്ക് പ്രതീക്ഷയാണ്. യുഡിഎഫിനകത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മോഹന്‍ രാജിന് വിനയായേക്കും. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനപ്രിയനായ യുവനേതാവ് ജനീഷ് കുമാറാണ് എന്നതിലാണ് എല്‍ഡിഎഫ് പ്രതീക്ഷ.
മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!