വോട്ടെണ്ണൽ പൂർത്തിയാകും മുൻപേ കോൺഗ്രസിൽ പൊട്ടിത്തെറി! വാളെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് കോട്ടകളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് അട്ടിമറി വിജയത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ അടക്കം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫിലെ തമ്മിലടിയാണ് തിരിച്ചടിക്കുളള കാരണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.
കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേതാക്കള്‍ തെറ്റായ സന്ദേശം നല്‍കിയെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ കലാപം ഉയര്‍ത്തിയിരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്റര്‍ ആയിരുന്നു. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനെയാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നു.

തങ്ങള്‍ നിര്‍ദേശിച്ച നേതാക്കള്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരുനേതാക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളോടടക്കം മുഖം തിരിച്ചിരുന്നു. ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. അത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണം എന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ശക്തി കേന്ദ്രമായ കോന്നിയിലെ തിരിച്ചടി മണ്ഡലത്തിലെ കോണ്‍ഗ്രസിനുളളിലെ വിഭാഗീയത ശക്തിപ്പെടുത്തുമെന്നുറപ്പാണ്. കാല് വാരി എന്നാണ് ഡിസിസി പ്രസിഡണ്ട് തോല്‍വിയെക്കുറിച്ച് ആദ്യമായി നടത്തിയ പ്രതികരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് ലീഡ് നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഡിസിസി പ്രസിഡണ്ടായ ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും വിവരങ്ങളുണ്ട്. കോന്നിയിലേയും വട്ടിയൂര്‍ക്കാവിലേയും തിരിച്ചടിക്ക് പിന്നാലെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ പല തലകളും ഉരുളാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications