കുമ്മനത്തെ വട്ടിയൂർക്കാവിൽ വെട്ടിയത് ഈ നേതാവ്, അമേരിക്കയിലായിരിക്കെ പ്രചാരണം, പുതിയ ട്വിസ്റ്റ്
തിരുവനന്തപുരം: ഒ രാജഗോപാലിന് ശേഷം തങ്ങള്‍ക്ക് രണ്ടാം എംഎല്‍എയെ കിട്ടുമെന്ന് ബിജെപി കണക്ക് കൂട്ടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അണികളില്‍ അമര്‍ഷം പുകയുകയാണ്. കുമ്മനത്തെ അവസാന നിമിഷം ഒഴിവാക്കി എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
കുമ്മനത്തെ ഒഴിവാക്കാനുളള കാരണക്കാരന്‍ ദേശീയ സംഘടനാ സെക്രട്ടറിയായ ബിഎല്‍ സന്തോഷാണെന്നാണ് പാര്‍ട്ടിക്കകത്തും പുറത്തും ഉയരുന്ന സംസാരം. അമേരിക്കയിലായിരുന്ന കുമ്മനത്തെ വിളിച്ച് വരുത്തി അപമാനിക്കേണ്ട ആവശ്യം എന്തായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. കുമ്മനത്തെ ഒഴിവാക്കിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിനും അമര്‍ഷമുണ്ട്. പാര്‍ട്ടിയില്‍ പുതിയ പദവി കുമ്മനത്തിന് നല്‍കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
രാജി വെപ്പിച്ച് മത്സരം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെപ്പിച്ചാണ് കുമ്മനം രാജശേഖരനെ ബിജെപി എത്തിച്ചത്. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് താല്പര്യം ഇല്ലാതിരുന്നിട്ടും സംസ്ഥാന ഘടകത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. എന്നാല്‍ കുമ്മനം കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് എട്ട് നിലയില്പ്പൊട്ടി.
അമേരിക്കൻ പര്യടനം
വട്ടിയൂര്‍ക്കാവില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ആദ്യം ഉയര്‍ന്ന പേര് കുമ്മനം രാജശേഖരന്റേത് തന്നെയായിരുന്നു. ഒരു മാസത്തെ അമേരിക്കന്‍ യാത്രയില്‍ ആയിരുന്നു കുമ്മനം. ഈ സമയത്താണ് കുമ്മനം സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തിലുളള പ്രചരണം നടന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമില്ലെന്നും പുതിയ ആളുകള്‍ വരട്ടെ എന്നുമാണ് കുമ്മനം നിലപാടെടുത്തത്.
അവസാന നിമിഷം ട്വിസ്റ്റ്
എന്നാല്‍ കുമ്മനം തന്നെ മത്സരിക്കണമെങ്കിലും എങ്കിലേ വിജയ സാധ്യതയുളളൂ എന്നും സമ്മര്‍ദ്ദം ഉയര്‍ന്നതോടെ കുമ്മനം നിലപാട് മാറ്റി. ആര്‍എസ്എസ് കൂടി ഇടപെട്ടതോടെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്നായി കുമ്മനം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ കുമ്മനവും പാര്‍ട്ടി അണികളും ഒരുപോലെ ഞെട്ടി. കുമ്മനത്തിന് വേണ്ടി അണികള്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണം വരെ തുടങ്ങിയിരുന്നു.
പിന്നിൽ ഈ നേതാവോ
അവസാന നിമിഷം അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി മാറിയതിന് പിന്നില്‍ പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പിസമാണ് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനവുമായി ഒട്ടും രസത്തില്‍ അല്ലാത്ത ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ ഇടപെടലും കുമ്മനത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ സന്തോഷ് സഹ സംഘടനാ സെക്രട്ടറി ആയിരുന്നു.
കുമ്മനവുമായുളള വിയോജിപ്പ്
മോദിയും അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സന്തോഷിന് കുമ്മനവുമായി പണ്ട് തൊട്ടേ യോജിപ്പില്‍ ആയിരുന്നില്ല. ഇതാണ് അവസാന നിമിഷം എസ് സുരേഷ് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി പ്രത്യക്ഷപ്പെടാനുളള കാരണം എന്നും സൂചനയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കേ കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത് കേരള ബിജെപിയെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നിലും സന്തോഷാണെന്നാണ് സൂചന.
പുതിയ പദവി നല്കി അനുനയിപ്പിച്ചേക്കും
അതേസമയം കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കുമ്മനം മനസ്സില്ലാ മനസ്സോടെ മത്സരത്തിന് തയ്യാറായത്. എന്നിട്ടും ഒഴിവാക്കപ്പെട്ടതില്‍ കുമ്മനത്തിനും അതൃപ്തിയുണ്ട്. കുമ്മനത്തിന് പാര്‍ട്ടിയില്‍ പുതിയ പദവി നല്കി അനുനയിപ്പിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം കുമ്മനമായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന പിന്തുണ ആര്‍എസ്എസില്‍ നിന്ന് സുരേഷിന് ലഭിക്കുമോ എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.