മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം, എൽഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കമറുദ്ദീൻ
മഞ്ചേശ്വരം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് എല്‍ഡിഎഫിനെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷിയായ എല്‍ഡിഎഫ് ശ്രമിക്കുന്നതായി കമറുദ്ദീന്‍ ആരോപിച്ചു. മണ്ഡലത്തിന് പുറത്ത് നിന്ന് വന്ന ആളുകളെ പ്രചാരണം കഴിഞ്ഞാല്‍ മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുളളതാണ്.
എന്നാല്‍ പല സ്ഥലത്തും പുറമേ നിന്നുളള ആളുകള്‍ ബൂത്തുകളില്‍ ഇരിക്കുന്നതായാണ് വിവരം ലഭിക്കുന്നത്. അത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമമാണ്. അക്കാര്യത്തില്‍ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്നും എംസി കമറുദ്ദീന്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് വേണ്ടി മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചരണത്തിന് എത്തിയ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം മടങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ ചില ആളുകളുടെ നേതാക്കള്‍ മണ്ഡലത്തില്‍ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. അവര്‍ ബിജെപിയെ ജയിപ്പിക്കാന്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും എംസി കമറുദ്ദീന്‍ ആരോപിച്ചു. അക്കാര്യം വളരെ ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം.
Recommended Video
ഉദുമയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും വന്ന ആളുകള്‍ പല സ്ഥലത്തും ബൂത്തുകളിലിരിക്കുന്നുണ്ട്. തങ്ങള്‍ക്ക് അങ്ങനെ ഇരുത്താന്‍ ആളുകള്‍ ഇല്ലാഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് പുറത്ത് നിന്നുളള ആളുകളെ നീക്കം ചെയ്യണം. ഇക്കാര്യം എസ്പിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ വീണ്ടും പരാതി കൊടുക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. യുഡിഎഫിന് അനുകൂല സാഹചര്യമായത് കൊണ്ടാണ് ചിലര്‍ക്ക് വിറളി പൂണ്ടിരിക്കുന്നതെന്നും എംസി കമറുദ്ദീന്‍ പറഞ്ഞു.