വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ്, മൂന്നിടത്ത് യുഡിഎഫ്, ബിജെപിക്ക് വൻ തിരിച്ചടിയെന്ന് സർവേ
തിരുവനന്തപുരം: സംസ്ഥാനത്ത് 5 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് മാതൃഭൂമി ന്യൂസ് ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചനം. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിർക്കുമെന്നും അരൂരും, വട്ടിയൂർക്കാവും എൽഡിഎഫി വിജയിക്കുമെന്നുമാണ് സർവേ പ്രവചിക്കുന്നത്.
കോന്നിയില്‍ എല്‍ഡിഎഫ്, മഞ്ചേശ്വരത്ത് യുഡിഎഫ്, അരൂരില്‍ ഇഞ്ചോടിഞ്ച്, മനോരമ ന്യൂസ് സര്‍വേ ഇങ്ങനെ
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിനേക്കാൾ 3 ശതമാനം അധികം വോട്ട് നേടി യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ വിജയിച്ചേക്കും. കമറുദ്ദീൻ 40 ശതമാനം വോട്ടുകൾ നേടുമ്പോൾ രവീശ തന്ത്രിക്ക് 37 ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈക്ക് 21 ശതമാനം വോട്ട് മാത്രമെ ലഭിക്കുകയുള്ളുവെന്നും സർവേ പ്രവചിക്കുന്നു.
അരൂരിൽ നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 43 ശതമാനം വോട്ട് ലഭിച്ചേക്കും,. അതേസമയം ബിജെപിയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടാകുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് 11 ശതമാനംവോട്ടുകൾ മാത്രം കിട്ടാനാണ് സാധ്യത.
യുഡിഎഫ് കോട്ടയായ എറണാകുളം മണ്ഡലത്തിൽ ടിജെ വിനോദിനാണ് വിജയം പ്രവചിക്കുന്നത്. എതിർ സ്ഥാനാർത്ഥിയേക്കാൾ 5 ശതമാനത്തോളം വോട്ട് അധികം നേടി ടിജെ വിനോദ് വിജയിച്ചേക്കും. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മനു റോയിക്ക് 39 ശതമാനം വോട്ടുകൾ ലഭിച്ചേക്കും. എൻഡിഎ 15 ശതമാനം വോട്ട് നേടിയേക്കുമെന്നാണ് പ്രവചനം.
23 വർഷമായി അടൂർ പ്രകാശിന്റെ സിറ്റിംഗ് സീറ്റായ കോന്നിയിൽ ഇത്തവണയും വിജയം യുഡിഎഫിനൊപ്പം ആയിരിക്കുമെന്നാണ് മാതൃഭൂമി- ജിയോവൈഡ് എക്സിറ്റ് പോൾ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 39 ശതമാനം വോട്ട് ലഭിച്ചേക്കും. അതേസമയം കോന്നിയിൽ വൻ മുന്നേറ്റമുണ്ടാക്കാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകൾ ഫലം കാണില്ലെന്നാണ് സർവേ പറയുന്നത്. കെ സുരേന്ദ്രന് 19 ശതമാനം വോട്ട് മാത്രം ലഭിക്കുമെന്നാണ് പ്രവചനം.
ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലർത്തുന്ന വട്ടിയൂർക്കാവിലും തിരിച്ചടിയാകും ഫലമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്തിനായിരിക്കും ഇവിടെ വിജയം. പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിന് 37 ശതമാനം വോട്ട് മാത്രമെ നേടാൻ കഴിയു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ ബിജെപിയുടെ വോട്ട് വിഹിതം ഇത്തവണ 20 ശതമാനമായി കുറയുമെന്നും സർവേ പ്രവചിക്കുന്നു.