കുമ്മനത്തെ ഒഴിവാക്കിയതിന് പിന്നിൽ ദേശീയ നേതാവിന്റെ ഇടപെടൽ? വട്ടിയൂർക്കാവിൽ വെല്ലുവിളികൾ ഏറെ
തിരുവനന്തപുരം: ബിജെപിക്ക് ഏറ്റവും അധികം വിജയ പ്രതീക്ഷയുളള എ പ്ലസ് കാറ്റഗറിയിൽപ്പെട്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വട്ടിയൂർക്കാവിൽ പാർട്ടി സ്ഥാനാർത്ഥി നിർണയം നടത്തിയത്. തുടക്കം മുതൽ കുമ്മനം രാജശേഖരന്റെ പേര് നിറഞ്ഞ നിന്ന മണ്ഡലത്തിൽ പക്ഷെ അവസാന നിമിഷം കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടക്കം മുതൽ മത്സരിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയ കുമ്മനത്തിന് മേൽ ആർഎസ്എസ് നേതൃത്വവും പിടിമുറുക്കിയതോടെ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു.
മഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ട
എന്നാൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ സാധ്യതാ പട്ടികയിലെ ഒന്നാം പേരുകാരനായിരുന്ന കുമ്മനത്തെ ഒഴിവാക്കുകയായിരുന്നു. ഒരു ദേശീയ നേതാവിന്റെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയ 5 ഒന്നാം പേരുകാരിൽ കുമ്മനത്തെ മാത്രമാണ് തള്ളിയത്.
വിഭാഗീയത
ബിജെപി മണ്ഡലം- ജില്ലാ ഘടകങ്ങളും സംസ്ഥാന സമിതിയും കുമ്മനം രാജശേഖരനെ പിന്തുണച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യത്തോട് ആർഎസ്എസിനും അനുകൂല നിലപാടായിരുന്നു. എന്നാൽ നേതൃതലത്തിലെ കടുത്ത വിഭാഗിയതയാണ് കുമ്മനം പുറത്താകാനുള്ള കാരണമെന്നാണ് സൂചന. വട്ടിയൂർക്കാവിൽ നിന്നും പേരുകളാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. കുമ്മനം രാജശേഖരനെ കൂടാതെ പുറമെ എസ് സുരേഷും സംസ്ഥാന കമ്മിറ്റിയംഗം വി വി രാജേഷുമായിരുന്നു മറ്റ് രണ്ട് പേർ. വിജയസാധ്യത ഏറെയുള്ള മണ്ഡലത്തിലെ പാർട്ടി വോട്ടുകൾ ചോരാതെ പിടിച്ചുനിർത്തു എന്ന വെല്ലുവിളി കൂടി എസ് സുരേഷിന് മുന്നിലുണ്ട്.
തുടക്കം മുതൽ കുമ്മനം
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ കുമ്മനം രാജശേഖരന്റെ പേരാണ് വട്ടിയൂർക്കാവിലേക്ക് പറഞ്ഞു കേട്ടത്. എന്നാൽ മത്സരിക്കാനില്ലെന്ന് നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയായിരുന്നു. കുമ്മനം നിലപാടിൽ ഉറച്ച് നിന്നിട്ടും അദ്ദേഹത്തെ ഒന്നാം പേരുകാരനാക്കി സാധ്യതാ പട്ടിക തയ്യാറാക്കുകയായിരുന്നു. ഒടുവിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന നിലപാടിലേത്ത് കുമ്മനം എത്തിയപ്പോൾ അദ്ദേഹത്തെ ഒഴിവാക്കി. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന വാദമാണ് കുമ്മനത്തെ ഒഴിവാക്കിയതിൽ പാർട്ടി നൽകുന്ന വിശദീകരണം.
ബിജെപി പ്രതീക്ഷ
ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലം മാത്രമെടുത്ത് പരിശോധിച്ചാൽ എതിർസ്ഥാനാർത്ഥിയേക്കാൾ വെറും 2,536 വോട്ടുകൾക്ക് മാത്രമാണ് അദ്ദേഹം പിന്നിലായത്. അമ്പതിനായിരത്തിൽ പരം വോട്ടുകൾ നേടിയ കുമ്മനത്തിന് വട്ടിയൂർക്കാവിൽ ഏറെ സാധ്യതയാണ് കൽപ്പിക്കപ്പെട്ടത്. 2016ലെ തിരഞ്ഞെടുപ്പിലും കെ മുരളീധരന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കുമ്മനം രാജശേഖരനെ തന്നെയാണ് നിർദ്ദേശിച്ചിരുന്നതെന്ന് ഒ രാജഗോപാൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എതിർപ്പ്
അതേസമയം കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം തുടക്കം മുതൽ എതിർപ്പ് അറിയിച്ചിരുന്നു. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലം മുതൽ തന്നെ കുമ്മനത്തിന് നേരെ ഇത്തരം എതിർപ്പുകൾ ശക്തമായിരുന്നു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെയും ഭാഗമല്ലാത്ത നേതാവാണ് അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിലും കുമ്മനത്തെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ജില്ലാ നേതൃത്വവും ആർഎസ്എസും പിടിമുറുക്കിയതോടെയാണ് മിസോറാം ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ തിരിച്ച് വിളിപ്പിച്ചത്.
Recommended Video
തീരുമാനം അംഗീകരിക്കുന്നുവെന്ന് കുമ്മനം
പാര്‍ട്ടി കേന്ദ്രഘടകത്തിന്‍റെ തീരുമാനം എന്ത് തന്നെയായാലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് അംഗീകരിക്കുമെന്നും തന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് കുമ്മനം പ്രതികരിച്ചത്. കുമ്മനത്തെ ഒഴിവാക്കിയതിൽ ആർഎസ്എസിനും അതൃപ്തിയുണ്ടെന്നാണ് സൂചന. സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുകയാണെന്ന് പറഞ്ഞ കുമ്മനം കാവിഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കുമ്മനത്തിന്റെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങിയാണ് എസ് സുരേഷ് പ്രചാരണത്തിനിറങ്ങിയത്. വട്ടിയൂർക്കാവിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ 50,709 വോട്ടുകളാണ് കുമ്മനം നേടിയത്. പാർട്ടി വോട്ടുകൾ ചോരാതെ വോട്ടുപിടിക്കുക എന്ന ദൗത്യമാണ് സുരേഷിന് മുമ്പിലുള്ളത്. കുമ്മനത്തിന് ദേശീയ തലത്തിലെ ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.