കോന്നിയിൽ ട്രംപ് കാർഡിറക്കി ബിജെപി, സുരേന്ദ്രന്റെ വരവോടെ പോരാട്ടം തീപാറും! ഫലം പ്രവചനാതീതം
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്ക് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളി ഉയര്‍ത്തി ബിജെപിയുണ്ട്.
ബിജെപിക്ക് ഇക്കുറി വിജയ പ്രതീക്ഷയുളള മണ്ഡലമാണ് കോന്നി. ശബരിമല സമരത്തോടെ പാര്‍ട്ടിക്കുളളില്‍ ഇമേജ് ഉയര്‍ത്തിയ കെ സുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സുരേന്ദ്രന് കൂടി എത്തുന്നതോടെ കോന്നിയില്‍ തീപാറുന്ന പോരാട്ടം തന്നെ നടക്കുമെന്നുറപ്പായി.
കോന്നിയിൽ പൊരിഞ്ഞ പോരാട്ടം
കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിന്റെ കയ്യിലിരുന്ന മണ്ഡലത്തിന് വേണ്ടി സുരേന്ദ്രനെ കൂടാതെ മത്സര രംഗത്തുളളത് എല്‍ഡിഎഫിന്റെ കെയു ജനീഷ് കുമാറും യുഡിഎഫിന്റെ പി മോഹന്‍രാജുമാണ്. സിറ്റിംഗ് സീറ്റ് കൈവിട്ട് പോകാതിരിക്കാന്‍ യുഡിഎഫ് ശക്തമായ മത്സരം കാഴ്ച വെക്കുമെന്നുറപ്പാണ്. എല്‍ഡിഎഫാകട്ടെ 1996ല്‍ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാനുളള പോരാട്ടത്തിലുമാണ്.
വൻ കണക്ക് കൂട്ടലുകൾ
2016ല്‍ 20,748 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് കോന്നിയില്‍ നിന്ന് ജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് ബിജെപിയേയും കെ സുരേന്ദ്രനേയും മോഹിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്ത് ആയെങ്കിലും വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. കോന്നി നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്നു ബിജെപി.
വിജയ പ്രതീക്ഷ മാത്രം
എന്നാല്‍ രണ്ടാം സ്ഥാനത്തുളള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനേക്കാള്‍ 406 വോട്ടുകളുടെ വ്യത്യാസമേ സുരേന്ദ്രനുണ്ടായിരുന്നുളളൂ. വിജയിച്ച ആന്റോ ആന്റണിയുമായി കെ സുരേന്ദ്രനുണ്ടായിരുന്ന വോട്ട് വ്യത്യാസം രണ്ടായിരത്തോളം മാത്രമായിരുന്നു. 2014ലേതിനേക്കാള്‍ 28,284 വോട്ടുകളുടെ വര്‍ധനവ് കോന്നിയില്‍ ബിജെപിക്കുണ്ടായി. ഈ കണക്ക് പരിശോധിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം തന്നെ ബിജെപി പ്രതീക്ഷിക്കുന്നു.
ബിഡിജെഎസ് ആർക്കൊപ്പം
സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ വിജയം മാത്രമാണ് ബിജെപി ഉന്നമിടുന്നതെന്ന് വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിലേത് എന്ന പോലെ ശബരിമല തന്നെയാവും പ്രധാന പ്രചാരണ വിഷയമെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കിക്കഴിഞ്ഞു. മുന്നണിയില്‍ ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ബിഡിജെഎസ് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുളള മണ്ഡലമാണ് കോന്നി.
സാമുദായിക വോട്ടുകളിൽ നോട്ടം
പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിഞ്ഞു എന്നാണ് ബിജെപി കരുതുന്നത്. ഇത് കോന്നിയിലും ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് പണികിട്ടും. 65,000ത്തോളം ഈഴവ വോട്ടുകള്‍ കോന്നിയിലുണ്ട്. നായര്‍ വോട്ടുകള്‍ 50,000ത്തോളവും വരും. ക്രിസ്ത്യന്‍ വോട്ടുകള്‍ 40,000ത്തോളവും ഉണ്ട്. സാമുദായിക വോട്ടുകളിലാണ് ബിജെപിയുടെ നോട്ടം. നായര്‍-ഈഴവ സമുദായത്തിലെ നല്ലൊരു ശതമാനം വോട്ടുകള്‍ സുരേന്ദ്രന് ഇക്കുറി പ്രതീക്ഷിക്കുന്നു.
ആത്മവിശ്വാസത്തിൽ മുന്നണികൾ
സുരേന്ദ്രന് അന്പതിനായിരത്തിന് മുകളില്‍ വോട്ട് സമാഹരിക്കാന്‍ സാധിച്ചാല്‍ കോന്നിയില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കോന്നിയില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അശോകന് കുളനട പറയുന്നു. അതേസമയം ഈഴവ വോട്ടുകള്‍ ബിജെപിക്കും എല്‍ഡിഎഫിനുമായി വിഭജിക്കപ്പെടുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യും എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അതേസമയം പാലായിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.