കൊച്ചിക്ക് പിന്നാലെ കോന്നിയും; തോരാതെ മഴ.. വിവിധ ഇടങ്ങള്‍ വെള്ളത്തിനടിയില്‍
പത്തനംതിട്ട: എറണാകുളത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിലും കനത്ത മഴ. മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായിട്ടുണ്ട്. ഇത് വോട്ടിങ്ങിനേയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
രാവിലെ മുതല്‍ തന്നെ പ്രദേശത്ത് കനത്ത മഴയാണ്. ഇതോടെ ബൂത്തുകളില്‍ ആളുകള്‍ എത്തുന്നത് വളരെ കുറവാണ്. വെളിച്ചക്കുറവും വെള്ളക്കെട്ടും പോളിങ്ങിനേയും ബാധിച്ചിട്ടുണ്ട്. അതേസമയം എത്ര മഴ കനത്താലും പോളിങ്ങ് മാറ്റിവെയ്ക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു.
എറണാകുളത്ത് ഉള്‍പ്പെടെ വോട്ടിങ്ങ് മാറ്റിവെയ്ക്കേണ്ട സാഹചര്യം ഇല്ല. ആവശ്യമെങ്കില്‍ പോളിങ്ങ് സമയം നീട്ടില്‍ നല്‍കാം. എല്ലാ വോട്ടര്‍മാരും സഹകരിക്കണമെന്നും ടീക്കറാം മീണ ആവശ്യപ്പെട്ടു. നിലവില്‍ മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും മഴ തുടരുകയാണ്. ഇതോടെ കുറഞ്ഞ പോളിങ്ങാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ശക്തമായ മഴപെയ്യുന്ന എറണാകുളത്ത് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തുന്നുണ്ട്.
അതേസമയം വരും ദിവസങ്ങളിലും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. വരുന്ന 36 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം, എൽഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കമറുദ്ദീൻ
എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സിജി രാജഗോപാല്‍