വട്ടിയൂർക്കാവിൽ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥി, മുരളീധരനെ അനുനയിപ്പിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം. കെ മുരളീധരനെ അനുനയിപ്പിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ അഡ്വ. കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നുറപ്പായി. മുന്‍ ഡിസിസി അംഗവും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമാണ് കെ മോഹന്‍ കുമാര്‍. നാളെ മോഹന്‍ കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും. മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിനെയാണ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്.
അറബിക്കടലിൽ ഇന്ത്യയും പാകിസ്താനും നേർക്ക് നേർ, യുദ്ധക്കപ്പലുകൾ വിന്യസിച്ചു, അതീവ ജാഗ്രത
എന്നാല്‍ ജയസാധ്യത ഇല്ലെന്നതും മോശം ഇമേജാണ് എന്നതും ചൂണ്ടിക്കാട്ടി പീതാംബരക്കുറുപ്പിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കേണ്ട എന്ന നിലപാടിലായിരുന്നു കെ മുരളീധരന്‍. പീതാംബരക്കുറുപ്പിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുരളി കടുപിടുത്തം പിടിച്ചു.
എന്നാല്‍ പ്രതിഷേധം കാണാതിരിക്കുന്നത് വട്ടിയൂര്‍ക്കാവിലെ ജയസാധ്യതയെ ബാധിക്കും എന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം പുതിയ സ്ഥാനാര്‍ത്ഥിയെ തേടി. മുരളീധരനെ അനുനയിപ്പിക്കാന്‍ മുല്ലപ്പളളിയും ചെന്നിത്തലയും അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തി. എന്നാല്‍ വഴങ്ങാന്‍ മുരളീധരന്‍ തയ്യാറായില്ല. അതിനിടെ പാലക്കാടായിരുന്ന മോഹന്‍ കുമാറിനെ കോണ്‍ഗ്രസ് നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിച്ച് വരുന്നു.
നരേന്ദ്ര മോദിയെ ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്! പാകിസ്താനുമായുളള പ്രശ്നം പരിഹരിക്കണം, എന്ത് സഹായവും നൽകാം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മോഹന്‍ കുമാര്‍ തിരിച്ച് വരവിനുളള താല്‍പര്യം ചെന്നിത്തലയെ അറിയിച്ചു. ഇതോടെയാണ് സംസ്ഥാന നേതൃത്വം മോഹന്‍ കുമാറിന്റെ പേര് ഉറപ്പിച്ചത്. കെ മുരളീധരനുമായും മോഹന്‍ കുമാര്‍ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് കടുംപിടിത്തം മുരളീധരന്‍ ഉപേക്ഷിച്ചത്. വട്ടിയൂര്‍ക്കാവില്‍ ആര് മത്സരിച്ചാലും വിജയിക്കുമെന്ന് മുരളീധരന്‍ പ്രതികരിച്ചു.