പിന്മാറിയിട്ടും കുമ്മനം രാജശേഖരനേയും ഉൾപ്പെടുത്തി ബിജെപി സാധ്യതാ പട്ടിക; രണ്ടിടത്ത് സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. കൊച്ചിയിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. സാധ്യതാ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. ബിജെപി സ്ഥാനാർത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വിശദീകരിച്ചു.
രാഹുല്‍ പ്രചാരണത്തിനിറങ്ങുമോ? തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ഹരിയാനയില്‍ പ്രചാരണം മാറും
മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നെങ്കിലും വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്മനം മത്സരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാനാണ് കോർകമ്മിറ്റിയുടെ തീരുമാനം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും തന്റെ വിയോജിപ്പ് പാർട്ടിയെ അറിയിച്ചെന്നുമാണ് നേരത്തെ കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനത്തിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോർകമ്മിറ്റി. ഈ പശ്ചാത്തലത്തിലാണ് കുമ്മനം രാജശേഖരന്റെ പേര് കൂടി ഉൾപ്പെടുത്തി സാധ്യതാ പട്ടിക തയ്യാറാക്കിയത്.
കോന്നി മണ്ഡലത്തിൽ നിന്നും കെ സുരേന്ദ്രന്റെ പേരും ശോഭാ സുരേന്ദ്രന്റെ പേരും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ കോന്നി മണ്ഡലത്തിൽ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. ഇത് കൂടാതെ മഞ്ചേശ്വരത്തും കെ സുരേന്ദ്രന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ സാധ്യതാ പട്ടികയിൽ ബി ഗോപാലകൃഷ്ണൻ, സിജി രാജഗോപാൽ എന്നിവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപി ഏറെ സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ വട്ടം വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് മഞ്ചേശ്വരം മണ്ഡലം കൈവിട്ടത്. കെ സുരേന്ദ്രനെ കൂടാതെ മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, പികെ കൃഷ്ണദാസ്, രവീശതന്ത്രി എന്നിവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മണ്ഡലത്തിൽ നിന്നും 3 പേരുകൾ വീതമാണ് കേന്ദ്രകമ്മിറ്റിക്ക് നൽകുക. എന്നാൽ പേരുകൾ ഇപ്പോൾ പരസ്യപ്പെടുത്താനാകില്ലെന്ന് എംടി രമേശ് വ്യക്തമാക്കി.