വട്ടിയൂർക്കാവിൽ കുമ്മനത്തിന് മികച്ച സാധ്യതയെന്ന് ഒ രാജഗോപാൽ, മത്സരിക്കുമോയെന്ന് അറിയില്ലെന്ന് പിളള
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് മികച്ച സാധ്യതയെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയെ കുറിച്ചുളള തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വിജയ സാധ്യത നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക എന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലെന്ന കുമ്മനം രാജശേഖരന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഒ രാജഗോപാലിന്റെ പ്രസ്താവന. നേരത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒ രാജഗോപാല്‍ നിസ്സാര വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം വട്ടിയൂര്‍ക്കാവിലടക്കം ബിജെപി ആരുടെയും സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല എന്ന വിവരം തനിക്ക് അറിയില്ല. കുമ്മനത്തിന് മത്സരിക്കാനുളള താല്‍പര്യമില്ല എന്നതും തനിക്ക് അറിയില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണം എന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നാണ് കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ ബുദ്ധിമുട്ടും അഭിപ്രായവും പാര്‍ട്ടിയെ അറിയിക്കും. താന്‍ നേരത്തെ മത്സരിച്ചിട്ടുളളതാണെന്നും പുതിയ ആളുകള്‍ വരട്ടെ എന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞത് അവരുടെ ആഗ്രഹം ആണെന്നും അതില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.