സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന്
തിരുവനന്തപുരം: 5 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളായ വട്ടിയൂര്‍ക്കാവിലും അരൂരില്‍ തോറ്റത് കോണ്‍ഗ്രസിന് ചെറുതല്ലാത്ത ക്ഷീണമാണ് സമ്മാനിച്ചത്. ഇടതു കോട്ടയായ അരൂര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള ഏക ആശ്വാസം.
എറണാകുളം സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും വോട്ടിലുണ്ടായ ഗണ്യമായ കുറവും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പരസ്യമായ വിമര്‍ശനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ തന്നെയാണ് നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പുനഃസംഘടന വേണം
ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഇനി പാര്‍ട്ടിയില്‍ ശക്തമായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലും സംസ്ഥാന നേതാക്കള്‍ പ്രതീക്ഷിക്കുന്നു.
യുവ നേതാക്കള്‍
സമുദായ സംഘടനകളുടെ താല്‍പര്യങ്ങള്‍ക്ക് അമിതമായി വഴങ്ങുന്ന നേതൃത്വത്തിന്‍റെ രീതിക്കെതിരേയും പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്. സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അമിതമായി വഴിപ്പെട്ടതും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് യുവ നേതാക്കള്‍ പ്രധാനമായും ആരോപിക്കുന്നത്.
പരമ്പരാഗത വോട്ട് ബാങ്കുകളില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയത്തിന് ശേഷം പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വീണ്ടും വലിയ തോതില്‍ വിള്ളല്‍ വീണത് കോണ്‍ഗ്രസിനെ വലിയ തോതില്‍ തന്നെ അലട്ടുന്നുണ്ട്. മറ്റന്നാള്‍ ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. വരും ദിനങ്ങളില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്.
പരാജയങ്ങള്‍
കോണ്‍ഗ്രസിന്‍റെ അരൂരിലെ അട്ടിമറിജയത്തിന്‍റെ തിളക്കം കുറച്ചത് വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും പരാജയമാണ്. രണ്ടിടത്തെ തിരിച്ചടിക്ക് കാരണം ബിജെപി വോട്ട് മറിച്ചതിനാലാണെന്ന പ്രചരാണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കിലും വോട്ട് ചോര്‍ച്ചയുണ്ടായത് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.
ബിജെപിയെക്കാള്‍ കൂടുതല്‍ വോട്ട്
ബിജെപിയെക്കാള്‍ കൂടുതല്‍ വോട്ട് യുഡിഎഫിന് ചോര്‍ന്ന സാഹചര്യത്തില്‍ വോട്ട് മറിക്കല്‍ ആരോപണം കൊണ്ടു മാത്രം രക്ഷയില്ലെന്നും വിലയിരത്തപ്പെടുന്നു. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ യുഡിഎഫിന് കിട്ടിയ വോട്ടിനേക്കാള്‍ 27,947 വോട്ടിന്റെ കുറവാണുണ്ടായത്. അതേസമയം ബിജെപിക്ക് 5462 വോട്ടിന്‍റെ കുറവ് മാത്രമാണ് ഉണ്ടായത്.
സമുദായസംഘടനകളല്ല
സമുദായസംഘടനാ നേതൃത്വങ്ങളുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി സംവിധാനം ചലിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ശക്തമാണ്. പാര്‍ട്ടിയെ പാര്‍ട്ടി നയിക്കണം, സമുദായ സംഘടനകളല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അതിന്‍റെ പരിണിതഫലമാണുണ്ടാതെന്ന് യുവനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വട്ടിയൂര്‍ക്കാവിലെ തോല്‍വിക്ക് വിശദീകരണങ്ങള്‍ വരുന്നുണ്ടെങ്കിലും കോന്നിയുടെ കാര്യത്തില്‍ നേതാക്കള്‍ മൗനത്തിലാണ്.
പൊതുവികാരം
കോന്നിയില്‍ സമുദായസംഘടനകളുടെ വാക്കുകേട്ട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നാണ് അടൂര്‍പ്രകാശ് വിഭാഗം അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് രണ്ട് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമെന്നാണ് യുഡിഎഫിന്‍റെയും പൊതുവികാരം. പുനഃസംഘടനയില്‍ ഗ്രൂപ്പുകളെ അംഗീകരീക്കുമ്പോള്‍ തന്ന പുതുമുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നആവശ്യവും ശക്തമാണ്.
ബിജെപി ആണ് ഭേദം; പാര്‍ട്ടിക്ക് ഒരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല, കണക്കുകള്‍ നിരത്തി കുമ്മനം
ജാമ്യത്തിൽ പുറത്തിറങ്ങിയ ഡികെ ശിവകുമാറിനെ വീണ്ടും പൂട്ടാൻ ഇഡി, സുപ്രീം കോടതിയിലേക്ക്