പത്മജയില്ലെങ്കില്‍ പിന്നെയാര്; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ച് 5 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ 4 ഉം യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. മഞ്ചേശ്വരം, കോന്നി, എറണാകുളം, വട്ടിയൂര്‍ക്കാവ് എന്നിവയാണ് യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകള്‍. ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ എല്‍ഡിഎഫിന്‍റെ കയ്യിലുള്ള അരൂര്‍ പിടിച്ചെടുക്കാനുമാണ് യുഡിഎഫ് ശ്രമം.
അഞ്ചിടത്തും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ യുഡിഎഫില്‍ സജീവമായിരിക്കുയാണ്. പലപ്രമുഖരും ഇതിനോടകം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും കൂടുതല്‍ പ്രമുഖര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ യുഡിഎഫിന്‍റെ ഏറ്റവും സങ്കീര്‍മായിരിക്കുന്നതും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇല്ലെന്ന് പത്മജ
കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്ന വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിന്‍റെ സഹോദരി പത്മജ വേണുഗോപാലിന്‍റെ പേരിനായിരുന്നു ആദ്യഘട്ട ചര്‍ച്ചകളില്‍ മുന്‍തൂക്കം. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയതോടെ ഈ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമായി.
മുരളീധരന്‍റെ പ്രസ്താവന
ഉപതിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന കെ മുരളീധരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പത്മജ. വട്ടിയൂര്‍ക്കാവില്‍ പത്മജയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് കുടുംബാധിപത്യം എന്ന ആക്ഷേപത്തിനും കാരണമാകുമെന്നും മണ്ഡലത്തിലേക്ക് തനിക്ക് പ്രത്യേക നോമിനിയില്ലെന്നുമായിരുന്നു മുരളീധരന്‍ അഭിപ്രായപ്പെട്ടത്.
ചര്‍ച്ചകള്‍
മത്സരിക്കാനില്ലെന്ന് പത്മജ വ്യക്തമാക്കിയതോടെ യുഡിഎഫ് ചര്‍ച്ചകള്‍ മറ്റ് പേരുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മുന്‍ എംഎല്‍എമാരായ കെ മോഹന്‍കുമാര്‍, മുന്‍ എംപി പിതാംബരക്കുറുപ്പ്, പിസി വിഷ്ണുനാഥ്, ജ്യോതി വിജയകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുടെ പേരുകള്‍ക്കാണ് ഇപ്പോഴത്തെ ചര്‍ച്ചകളില്‍ മുന്‍തൂക്കം. ഇതില്‍ തന്നെ മോഹന്‍കുമാര്‍ പീതാംബരുക്കുറുപ്പും സ്ഥാനാര്‍ത്ഥിയാവാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്.
കെ മോഹൻകുമാർ
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണ്ഡലത്തിലെ മുന്‍ എം എല്‍ എ കൂടിയായ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാർ മത്സരിക്കാനുള്ള താല്‍പര്യം പരസ്യമായി വ്യക്തമാക്കിയത്. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ട സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതായാണ് മോഹന്‍ കുമാര്‍ വ്യക്തമാക്കിയത്. കെ മുരളീധരന് വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുത്ത നേതാവ് എന്നതും മോഹന്‍ കുമാറിന് അനുകൂല ഘടകമാണ്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു മുന്‍കൊല്ലം എംപിയായ പീതാംബരകുറുപ്പ് വ്യക്തമാക്കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് ഡിസിസി പ്രസിഡന്‍റുവരെയുള്ള പ്രവര്‍ത്തന പരിചയം മുതല്‍കൂട്ടമാകുമെന്നുമായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ പീതാംബര കുറുപ്പ് പ്രതികരിച്ചു.
ജ്യോതി വിജയകുമാര്‍
യുവസ്ത്രീ പ്രാധിനിത്യം എന്ന നിലയിലാണ് ജ്യോതി വിജയകുമാറിന്‍റെ പേര് പരിഗണിക്കുന്നത്. ചാനലുകളിലൂടെ ശ്രദ്ധേയമായ മുഖം എന്നതാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ അനുകൂല ഘടകം. എഐസിസി ജനറല്‍ സെക്രട്ടറി പിസി വിഷ്ണുനാഥിന്‍റെ പേരിനും ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ട്. ആര് സ്ഥാനാര്‍ത്ഥിയായാലും മുന്നണിക്ക് മണ്ഡലത്തില്‍ അനുകൂല സാഹചര്യമാണെന്നും വിജയം ഉറപ്പാണെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് പ്രതീക്ഷ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ കുമ്മനം രാജശേഖരനെ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്തള്ളിയായിരുന്നു മണ്ഡലത്തില്‍ കെ മുരളീധരന്‍ വിജയക്കൊടി പാറിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മേധാവിത്വം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. യുഡിഎഫ് 53545 വോട്ടും ബിജെപി 50709 വോട്ടും നേടിയപ്പോള്‍ എല്‍ഡിഎഫിന് 29414 വോട്ടായിരുന്നു ലഭിച്ചത്.
പാലാ ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി, പ്രതീക്ഷയോടെ മുന്നണികൾ!
വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ അറുത്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു