വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ പത്മജ, പിടിച്ചെടുക്കാന്‍ മേയര്‍? കുമ്മനത്തെ ഇറക്കാന്‍ ബിജെപിയും
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് 5 നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മേധാവിത്വം ലഭിച്ച മണ്ഡലങ്ങള്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന 5 മണ്ഡലങ്ങളിലും യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് ഉള്ളത്.
മറുവശത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അവസരമായിട്ടാണ് എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പുകളെ കാണുന്നത്. കമ്മീഷന്‍റെ പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ ഒരോ മണ്ഡലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങല്‍ സജീവമാക്കിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ അനൗദ്യോഗികമായെങ്കിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് വരെ മൂന്ന് മുന്നണികളും നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

മുരളീധരന്‍ വിജയിച്ചതോടെ
മണ്ഡലം എംഎല്‍എയായിരുന്ന കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7 622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുരളീധരന്‍ വിജയിച്ചപ്പോള്‍ കുമ്മനം രാജശേഖരനിലൂടെ രണ്ടാംസ്ഥാനം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു.

ബിജെപിയുടെ വളര്‍ച്ച
മുരളീധരന് 51,322 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 43,700 വോട്ടായിരുന്നു കുമ്മനം രാജശേഖരന് ലഭിച്ചത്. അതേസമയം 40,441 വോട്ടുകളുമായി ടി എന്‍ സീമ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായി. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ബിജെപി വളര്‍ന്നത്. 2011 ല്‍ 13494 (11.98%) വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്.

കുമ്മനം വരുമോ
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടുപിറകിലായി 50,709 വോട്ടുകള്‍ പിടിക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. ഈ മുന്നേറ്റം കണക്കിലെടുത്ത് കുമ്മനം രാജശേഖരനെ തന്നെ ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് സൂചന.

അഭിമാന പോരാട്ടം
ലോക്സഭയിലേക്ക് കുമ്മനത്തെ ജയിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന് കുമ്മനത്തിന്‍റെ വിജയം അഭിമാന പോരാട്ടമാണ്. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസും ബിജെപിയും നേരത്തെ തന്നെ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുമ്മനം ഇല്ലെങ്കില്‍ വിവി രാജേഷ്, ജെആര്‍ പത്മകുമാര്‍, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.

സിപിഎം ചര്‍ച്ചകള്‍
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ വരുന്ന ഇടിവ് നികത്തി മണ്ഡലം തിരിച്ചു പിടിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിന്റെയും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെയും പേരുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍തൂക്കം.

മേയര്‍ക്ക് സാധ്യത
പരിചയ സമ്പന്നനായ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരണമെന്ന് സിപിഎം തീരുമാനിച്ചാല്‍ വിജയകുമാറിനായിരിക്കും നറുക്ക് വീഴുക. എന്നാല്‍ പ്രശാന്തിനാണ് വിജയകുമാറിനേക്കാള്‍ വിജയസാധ്യതയെന്ന അഭിപ്രായവും ശക്തമാണ്. മഴക്കെടുതിയുടെ ദുരിതം അനുഭവിച്ച് മലബാറിലേക്ക് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ വിഭവസമാഹരണം വികെ പ്രശാന്തിന് വലിയ പ്രശംസയായിരുന്നു നേടിക്കൊടുത്തത്.

വലിയ പിന്തുണ
കക്ഷി രാഷ്ട്രീയത്തിനപ്പുറം വികെ പ്രശാന്തിന് ലഭിച്ച പിന്തുണ അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ സിപിഎമ്മിന്‍റെ സാധ്യതാ പട്ടികയില്‍ വികെ പ്രശാന്ത് ഇടംപിടിച്ചിരുന്നു. പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സാധ്യത കോണ്‍ഗ്രസും മുന്നില്‍ കണ്ടിരുന്നു. പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള 'ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ്' ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്നതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

കോണ്‍ഗ്രസില്‍ പത്മജ
ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. കെ മുരളീധരന്‍റെ സഹോദരിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായി പത്മജ വേണുഗോപാലിനെയാണ് കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. പിസി വിഷ്ണുനാഥിന്‍റെ പേരും മണ്ഡലത്തില്‍ ഉയരുന്നുണ്ട്. കെ മുരളീധരന്‍റെ മണ്ഡലമായതിനാല്‍ പത്മജയ്ക്കായിരിക്കും വിജയ സാധ്യത കൂടുതലെന്നും കോണ്‍ഗ്രസ് വിലിയിരുത്തുന്നു.

കരുണാകരന്‍റെ പഴയ തട്ടകം
കരുണാകരന്‍റെ പഴയ തട്ടകം എന്നതും പത്മജയ്ക്ക് അനുകൂല ഘടകമായിരിക്കും. അതുകൂടാതെ മണ്ഡലത്തിലെ സമുദായിക ഘടകങ്ങളും പത്മജയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും ഒരുപോലെ നേടിയെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയവും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അനുകൂല സാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു.

9 ദിവസം മാത്രം
എതായാലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും ഇനി 9 ദിവസം മാത്രമാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികൾക്ക് മുന്നിലുള്ളത്. അതിനാല്‍ തന്നെ ഇനിയുള്ള ദിനങ്ങളില്‍ ഏറെ നിര്‍ണ്ണായകമായ ദിനങ്ങളായിരിക്കും മൂന്ന് മുന്നണികള്‍ക്കും. ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും പാര്‍ട്ടികളുടെ ശ്രമം.












Click it and Unblock the Notifications