വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാന്‍ മേയര്‍ ബ്രോ വരുമോ?; നിലപാട് വ്യക്തമാക്കി വികെ പ്രശാന്ത്
തിരുവനന്തപുരം: ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന 5 മണ്ഡലങ്ങില്‍ അരൂര്‍ നിലനിര്‍ത്തുന്നതിനോടൊപ്പം കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് എല്‍ഡിഎഫ് ആവിഷ്കരിക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇടത്ക്യാംപിനുള്ളത്. 2016 ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ വട്ടിയൂര്‍ക്കാവിലെ പോരാട്ടം ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അഭിമാനപോരാട്ടമാണ്. അതിനാല്‍ തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മത്സരം ശക്തമാക്കാനാണ് സിപിഎം നീക്കം. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വികെ പ്രശാന്തിന്റെ പേരിനാണ് സിപിഎം ചര്‍ച്ചകളില്‍ മുന്‍തൂക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രളയകാലത്തെ താരം
പ്രളയകാലത്ത് തെക്കന്‍ കേരളം വടക്കന്‍ കേരളത്തെ സഹായിക്കുന്നില്ലെന്ന പ്രചാരണങ്ങള്‍ ശക്തമായപ്പോള്‍ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ എഴുപതിലേറെ ലോഡ് സാധനങ്ങളായിരുന്നു മലബാറിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രശംസയായിരുന്നു വികെ പ്രശാന്തിന് ലഭിച്ചത്.
സിപിഎം വിലിയിരുത്തല്‍
കക്ഷി രാഷ്ട്രീയത്തിനപ്പുറം വികെ പ്രശാന്തിന് ലഭിച്ച പിന്തുണ അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തല്‍ സിപിഎമ്മിന് നേരത്തെ തന്നെയുണ്ടായിരുന്നു. വികെ പ്രശാന്തിനൊപ്പം തന്നെ സിപിഎം പരിഗണിക്കുന്ന മറ്റൊരു പേര് കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായി വിജയകുമാറിന്റേതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വിജയസാധ്യത പ്രശാന്തിനാണെന്നാണ് പാര്‍ട്ടിയില്‍ പൊതുവേയുള്ള വിലയിരുത്തല്‍.
പ്രതികരണം
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോയെന്ന പ്രചരണത്തില്‍ നിലപാട് വ്യക്തമാക്കി വികെ പ്രശാന്തും രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് വികെ പ്രശാന്ത് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാര്‍ട്ടിയും എല്‍ഡിഎഫും തീരുമാനിക്കും
സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാര്‍ട്ടിയും എല്‍ഡിഎഫും ചേര്‍ന്ന് എടുക്കും. തന്നെ പാര്‍ട്ടി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് തിരുവനന്തപുരം കോര്പ്പറേന് മേയര്‍ പദവി. മേയര്‍ പദവിയില്‍ ഒരു വര്‍ഷത്തിലേറെ കാലാവധി അവശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് വികസനപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിലാണെന്നും ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വികെ പ്രശാന്ത് വ്യക്തമാക്കി.
മൂന്ന് ദിവസത്തിനുള്ളില്‍
അതേസമയം വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞത്. വട്ടിയൂര്‍ക്കാവില്‍ ഏറെ സ്വീകാര്യനായ ഒരുസ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന് ഉണ്ടാവും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാകും പ്രധാന തെരെഞ്ഞെടുപ്പ് വിഷയങ്ങളെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു
2016 ല്‍
ശക്തമായ ത്രികോണ മത്സരം നടന്ന 2016 ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ മുരളീധരനായിരുന്നു നിയമസഭയിലേക്ക് വിജയിച്ചു കയറിയത്. 7 622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുരളീധരന് തുടര്‍ച്ചയായ രണ്ടാംതവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറിയപ്പോള്‍ കുമ്മനം രാജശേഖരനിലൂടെ രണ്ടാംസ്ഥാനം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.
ബിജെപിയുടെ വളര്‍ച്ച
മുരളീധരന് 51,322 വോട്ടുകളും കുമ്മനത്തിന് 43,700 വോട്ടുമായിരുന്നു ലഭിച്ചത്. അതേസമയം 40,441 വോട്ടുകളുമായി ടി എന്‍ സീമ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു 2011 ല്‍ 13494 വോട്ടുകള്‍ മാത്രം നേടിയ ബിജെപ മണ്ഡലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി വളര്‍ന്നത്.
സിപിഎം ശ്രമം
ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടുപിറകിലായി 50,709 വോട്ടുകള്‍ പിടിക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. അപ്പോഴും വലിയ തിരിച്ചടിയായിരുന്നു ഇടതുമുന്നണിക്ക് സംഭവിച്ചത്. 29414 വോട്ടുകള്‍ മാത്രമായിരുന്നു സി ദിവാകരന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
'തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ട്': സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി പലാരിവട്ടം പുട്ട് പരസ്യം
2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം