ഉപതിരഞ്ഞെടുപ്പ്; വോട്ടു കച്ചവട ആരോപണങ്ങളുമായി മൂന്ന് മുന്നണികളും, വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നു!
തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുകയാണ്. മണ്ഡലത്തിൽ വോട്ട് കച്ചവടം നടക്കുന്നുവെന്ന ആരോപണങ്ങളാണ് എല്ലാ പാർട്ടികളും പരസ്പരം ഉന്നയിക്കുന്നത്. സിപിഎം- ബിജെപി വോട്ടുകച്ചവടത്തിനു പ്രത്യേക തെളിവു വേണ്ടെന്നും പാലായിലെ ഫലം തന്നെയാണു ശക്തമായ തെളിവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ വോട്ട് കച്ചവടത്തിന്റെ ജാള്യം മറയ്ക്കാനാണു കോണ്‍ഗ്രസിന്‍റെ ആരോപണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിക്കുകയായിരുന്നു. പാലായില്‍ ബിജെപി -യുഡിഎഫ് വോട്ടുകച്ചവടം നടത്തിയിട്ടും എല്‍ഡിഎഫ് ജയിച്ചു. ലോക്സഭയില്‍ ശബരിമല കര്‍മസമിതി വഴി ആർഎസ്എസ് അനുകൂല നിലപാടുള്ള ശശി തരൂരിനെ പുറത്താക്കാൻ ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.
സിപിഎം- ബിജെപി വോട്ടുകച്ചവടമാണെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുല്ലപ്പള്ളിയുടെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്തമെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് വോട്ടുകച്ചവടം ആരോപിക്കുന്നതു പരാജയഭീതി കൊണ്ടാണെന്നും ആരോപണങ്ങളിലൂടെ ബിജെപിയെ തകര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ളയും പറഞ്ഞു.