ഉപതിരഞ്ഞെടുപ്പ്; ആറില്‍ ആറും നേടാന്‍ യുഡിഎഫ്; ഉണ്ണിത്താനും സതീശനുമടക്കം 12 പേര്‍ക്ക് ചുമതല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ യുഡിഎഫ് നേരിടാന്‍ ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമായിരിക്കില്ല ഉപതിരഞ്ഞെടുപ്പിലെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലും വിജയം കാണാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
കർണാടക രാഷ്ട്രീയ പ്രതിസന്ധി; ഒന്നും ഭയക്കാനില്ലെന്ന് കെസി വേണുഗോപാൽ, കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു!
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, പാല എന്നിവയാണ് യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങള്‍. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്റെ കയ്യില്‍ ഉള്ളത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
12 പേര്‍ക്ക് ചുമതല
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ പ്രചരണപരിപാടികളുടെ തയ്യാറെടുപ്പിനായി 12 നേതാക്കളെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത്. വട്ടിയൂർക്കാവ്- കെ മുരളീധരൻ, വിഎസ് ശിവകുമാർ. കോന്നി- അടൂർ പ്രകാശ്, വിപി സജീന്ദ്രൻ. അരൂർ- കെവി തോമസ്, പിടി തോമസ്. പാലാ- തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്. എറണാകുളം-വിഡി സതീശൻ, ഹൈബി ഈഡൻ. മഞ്ചേശ്വരം- രാജ്മോഹൻ ഉണ്ണിത്താൻ, സണ്ണി ജോസഫ്. എന്നിങ്ങനെയാണ് കോണ്‍ഗ്രസ് ചുമതല നല്‍കിയിരിക്കുന്നത്.
മഞ്ചേശ്വരത്ത്
യുഡിഎഫില്‍ ലീഗിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിന്റെ ലീഡ് മാത്രമായിരുന്നു അബ്ദുള്‍ റസാഖിന് ലഭിച്ചതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിനായിരിത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. ഉറച്ച സീറ്റായി കണക്കാക്കുന്ന മഞ്ചേശ്വത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് ലീഗ് കടന്നു കഴിഞ്ഞു. എംസി ഖമറുദ്ദീന്, എകെ എം അഷ്റഫ്, കല്ലട്ര മാഹീന്‍ഹാജി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മണ്ഡലത്തിന് പുറത്തുള്ളയാളെന്നത് മാത്രമാണ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായ കമറുദ്ധീന്‍ പ്രതികൂലമായ ഘടകം. മണ്ഡലത്തില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്ന വികാരം മാനിക്കുകയാണെങ്കില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫിന് നറുക്ക് വീണേക്കും.
എറണാകുളം
കോണ്‍ഗ്രസ് നൂറ് ശതമാനം വിജയം ഉറപ്പിക്കുന്ന സീറ്റാണ് എറണാകുളം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റണാകുളം നിയമസഭാ മണ്ഡലത്തിൽ മാത്രം 31,178 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന് ലഭിച്ചത്. വിജയം ഉറപ്പുള്ള സീറ്റില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി നേതാക്കളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ഡിസിസി അധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിനാണ് പ്രഥമ പരിഗണന ലഭിക്കുക എന്നാണ് സൂചന. മുന്‍ മേയര്‍ ടോണി ചമ്മണിയുടേയും ഡൊമിനിക് പ്രസന്റേഷന്റേയും പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെവി തോമസും സീറ്റ് ലക്ഷ്യംവെക്കുന്നുണ്ട്.
കോന്നി
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിറ്റിങ് മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേത്യത്വം വെച്ചുപുലര്‍ത്തുന്നത്. ഐ ഗ്രൂപ്പില്‍ നിന്ന് പഴകുളം മധുവിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരിന് ഗ്രൂപ്പുകള്‍ക്ക് അധീതമായ പിന്തുണയുണ്ട്. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നതും റോബിന്റെ പേരിന് മുന്‍തൂക്കം നല്കുന്നു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ 2016 ല്‍ അടൂര്‍ പ്രകാശ് നേടിയ 20748 വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ
അരൂര്‍
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് ലീഡ് പിടിക്കാന്‍ കഴിഞ്ഞത് അനുകൂലഘടകമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അരൂരില്‍ ആരിഫിന് ലഭിച്ചിരുന്നതെങ്കില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ 648 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് സാധിച്ചു. ഈ സാഹചര്യത്തില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
പാലായും വട്ടിയൂര്‍ക്കാവും
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയ പാലായില്‍ വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസിനകത്തെ പിളര്‍പ്പാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഒരുവിധത്തില്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന കര്‍ശനം നിര്‍ദ്ദേശം യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ബിജെപി വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. പത്മജ വേണുഗോപാലിന്റെ പേരിനാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍തൂക്കം.