പ്രത്യേക നിയമസഭാ സമ്മേളനത്തിലുറച്ച് സർക്കാർ, 31ന് സഭ ചേരാൻ തീരുമാനം, ഗവർണർക്ക് വീണ്ടും ശുപാർശ
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഈ മാസം 31ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിക്കും.
ഇത് മൂന്നാമത്തെ തവണയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കുന്നത്. ആദ്യത്തെ രണ്ട് തവണയും സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ തളളുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ആലോചിക്കുന്നത്.
എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. അടിയന്തര സ്വഭാവം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. മന്ത്രിസഭയെ വിശ്വാസത്തിലെടുത്ത് കൊണ്ട് അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ വേണ്ടതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ആണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രി തനിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുവെന്നടക്കം ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 23ന് പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ഗവര്‍ണറോട് അനുമതി തേടിയത്. എന്നാല്‍ പ്രത്യേക സമ്മേളനം ചേരാനുളള അടിയന്തര സാഹചര്യം എന്താണ് എന്നുളള ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്.
Recommended Video