മന്ത്രിസഭയിൽ വമ്പൻ ട്വിസ്റ്റ്; കെസി പക്ഷം പിടിമുറുക്കിയപ്പോൾ സർപ്രൈസ് എൻട്രികൾ
നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ പുതിയ കേരള മന്ത്രിസഭയുടെ അന്തിമ പട്ടിക തയാറായി. നിയുക്ത മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക കൈമാറി. വമ്പൻ ട്വിസ്റ്റുകളും നാടകീയമായ സർപ്രൈസുകളുമാണ് കോൺഗ്രസിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ ഘട്ടം മുതൽ മന്ത്രിസ്ഥാനത്തേക്ക് ശക്തമായി ഉയർന്നു കേട്ടിരുന്ന പല പ്രമുഖരുടെയും പേരുകൾ വെട്ടിമാറ്റപ്പെടുകയും അപ്രതീക്ഷിതമായി ചില പുതുമുഖങ്ങൾ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു. നാളെ രാവിലെ പത്ത് മണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
സർപ്രൈസ് താരങ്ങളായി സിദ്ദിഖും ജനീഷും റോജിയും
തുടക്കം മുതൽ പുതിയ മന്ത്രിസഭയിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, വി ടി ബൽറാം എന്നിവർക്ക് അവസാന നിമിഷം അന്തിമ പട്ടികയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. എന്നാൽ വമ്പൻ സർപ്രൈസുകൾ ഒരുക്കിക്കൊണ്ട് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷ്, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർ മന്ത്രിമാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വയനാട് ജില്ലയ്ക്ക് ഒരു മന്ത്രി എന്ന പരിഗണനയും കോൺഗ്രസിലെ മുസ്ലിം പ്രതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമാണ് ടി സിദ്ദിഖിന് അനുകൂലമായത്. ഈ നീക്കങ്ങളിലൂടെ കോൺഗ്രസിലെ കെസി പക്ഷം മന്ത്രിമാരുടെ പട്ടികയിൽ പൂർണ്ണമായ സ്വാധീനം ഉറപ്പിച്ചതായാണ് രാഷ്ട്രീയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
വകുപ്പുകളിൽ മാറ്റം; മുരളീധരന് വൈദ്യുതി വകുപ്പ്?
മുതിർന്ന നേതാക്കൾക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന വകുപ്പുകളിലും അവസാന നിമിഷം വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വി ഡി സതീശൻ: മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനവകുപ്പും തുറമുഖ വകുപ്പും സ്വന്തം കൈകളിൽ സൂക്ഷിക്കും.
രമേശ് ചെന്നിത്തല: മന്ത്രിസഭയിലെ രണ്ടാമനായി ആഭ്യന്തര വകുപ്പും വിജിലൻസും കൈകാര്യം ചെയ്യും.
സണ്ണി ജോസഫ്: കെപിസിസി പ്രസിഡന്റായ ഇദ്ദേഹം റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും.
കെ മുരളീധരൻ: തുടക്കത്തിൽ ആരോഗ്യ വകുപ്പിലേക്ക് പരിഗണിച്ചിരുന്ന മുരളീധരന് ഏറ്റവും പുതിയ തീരുമാനപ്രകാരം വൈദ്യുതി വകുപ്പായിരിക്കും ലഭിക്കുക.
മറ്റ് കോൺഗ്രസ് മന്ത്രിമാർ: എ പി അനിൽകുമാറിന് ആരോഗ്യം, പി സി വിഷ്ണുനാഥിന് ടൂറിസം സാംസ്കാരികം, ബിന്ദു കൃഷ്ണയ്ക്ക് വനിത, ശിശുക്ഷേമ വകുപ്പ്.
ഘടകകക്ഷികളുടെ വകുപ്പുകൾ
യുഡിഎഫിലെ ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ ധാരണയായിരുന്നു. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പും, കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പും ലഭിച്ചേക്കും. മുസ്ലിം ലീഗിന് 2011-ലെ മന്ത്രിസഭയിലുണ്ടായിരുന്ന വകുപ്പുകൾ തന്നെയായിരിക്കും ലഭിക്കുക. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്നുള്ള മന്ത്രിമാർ.












Click it and Unblock the Notifications