സതീശനും ചെന്നിത്തലയും ‘അയൽക്കാർ’; സെക്രട്ടേറിയറ്റിൽ കുഞ്ഞാലിക്കുട്ടിയുമായി ‘മുഖാമുഖം’
അങ്ങിനെ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അയൽക്കാരായി. തൊട്ടടുത്ത് സണ്ണി ജോസഫുമുണ്ട്. സെക്രട്ടേറിയറ്റിലാകട്ടെ, പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സതീശന്റെ അയൽക്കാരൻ. മുഖ്യമന്ത്രിയുടെ ഓഫിസായ 141–ാംനമ്പർ മുറിയുടെ എതിർവശത്തുള്ള 149–ാം നമ്പർ മുറിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഓഫിസ്. മന്ത്രിമന്ദിരങ്ങളുടെ അന്തിമ പട്ടിക തയാറായപ്പോഴാണ് സതീശനും ചെന്നിത്തലയും അയൽക്കാരായത്. ഔദ്യോഗിക വസതികൾ സംബന്ധിച്ചും ചില തർക്കങ്ങൾ നിലനിന്നിരുന്നു. പമ്പ, നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങൾ ഒന്നിലേറെ പേർ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ’ വേണമെന്ന് ചെന്നിത്തല ശക്തമായി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഈ വസതി തന്നെ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസാണ് ഇവിടെ താമസിച്ചിരുന്നത്. ക്ലിഫ് ഹൗസിന് അടുത്തുള്ള 'അശോക' ആണ് സണ്ണി ജോസഫിന് അനുവദിച്ചിരിക്കുന്നത്. കെ. മുരളീധരൻ- സാനഡു, എ.പി. അനിൽകുമാർ- കാവേരി, പി.സി. വിഷ്ണുനാഥ്- നിള, എം. ലിജു- അജന്ത, റോജി എം. ജോൺ- ഗ്രേസ്, ടി. സിദ്ദിഖ്- ഗംഗ, കെ.എ. തുളസി- പ്രശാന്ത്, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്‌ളാവ് എന്നിവയാണ് അനുവദിച്ചിട്ടുള്ള മന്ദിരങ്ങൾ.

മുസ്ലിം ലീഗ് മന്ത്രിമാരിൽ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 'ലൈന്ത്രസ്റ്റ്’ ലഭിച്ചു. എൻ. ഷംസുദ്ദീന് 'നെസ്റ്റ്’, കെ.എം. ഷാജിക്ക് 'പൗർണ്ണമി’, പി.കെ. ബഷീറിന് 'ഉഷസ്’, വി.ഇ. അബ്ദുൽ ഗഫൂറിന് 'കവടിയാർ ഹൗസ്’ എന്നീ വസതികൾ നൽകി. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫിന് 'പെരിയാർ’, ഷിബു ബേബി ജോണിന് 'എസ്സെൻഡേൻ’, സി.പി. ജോണിന് 'റോസ് ഹൗസ്’ എന്നിവയും അനുവദിച്ചു. അനൂപ് ജേക്കബിന് വാടകവീട് എടുക്കും.
അതേസമയം, മുൻമന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഇതിനായി തയ്യറാക്കിയ 3.96 കോടി രൂപയുടെ പ്രത്യേക എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. ഇതിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന്റെ മാത്രം അറ്റകുറ്റപ്പണികൾക്കായി 135.64 ലക്ഷം രൂപ (1.35 കോടിയിലധികം) മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, വന്‍ തുക ചെലവഴിച്ചുള്ള നിര്‍മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.
മന്‍മോഹന്‍ ബംഗ്ലാവ് - 81.06 ലക്ഷം, നെസ്റ്റ്- 40.67, ഉഷസ്സ്-40.03, പെരിയാര്‍-31.26, പൗര്‍ണമി-40.81, പമ്പ 31.43, കവടിയാര്‍ ഹൗസ്-40.06, ഗംഗ- 31.53, അജന്ത- 58.74 ലക്ഷം എന്നിങ്ങനെയാണ് എസ്റ്റിമേറ്റ്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ വസതികളിൽ ആഡംബര മോടിപിടിപ്പിക്കലുകൾ ഒന്നും തന്നെ വേണ്ടെന്ന കർശന നിലപാട് മുഖ്യമന്ത്രി എടുത്തെങ്കിലും പല മന്ദിരങ്ങളും അറ്റകുറ്റപ്പണികൾ നടത്തി ഭദ്രമാക്കാതെ മന്ത്രിമാർക്ക് താമസിക്കാൻ യോഗ്യമല്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാറിനെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
അതിനിടെ, മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള 6 മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലാണ് ഓഫിസ് അനുവദിച്ചിരിക്കുന്നത്. പിണറായി വിജയൻ 10 വർഷം ഓഫിസായി ഉപയോഗിച്ചിരുന്ന 141–ാംനമ്പർ മുറിയാണ് സതീശനും ഉപയോഗിക്കുക. ഇതിന് എതിർഭാഗത്തുള്ള 149–ാം നമ്പർ മുറി മുസ്‌ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 10 വർഷത്തിനു ശേഷം തിരികെ ലഭിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ അദ്ദേഹം ഉപയോഗിച്ചത് ഈ മുറിയാണ്.
കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരും ഘടകകക്ഷികളിൽ നിന്നു മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവരുമാണ് നോർത്ത് ബ്ലോക്കിൽ ഓഫിസ് ലഭിച്ച മറ്റു മന്ത്രിമാർ. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിലെ മൂന്നാംനിലയിൽ മന്ത്രി സണ്ണി ജോസഫിന് ഓഫിസ് അനുവദിച്ചപ്പോൾ രണ്ടാംനിലയിലാണ് ഘടകക്ഷി മന്ത്രിയായ അനുപ് ജേക്കബിന് മുറി ലഭിച്ചത്. സെക്രട്ടേറിയറ്റിലെ മെയിൻ ബ്ലോക്കിലെ ഒന്നാംനിലയിലാണ് സി.പി.ജോണിന്റെയും എ.പി.അനിൽകുമാറിന്റെയും ഓഫിസുകൾ. ടി.സിദ്ദീഖ് സൗത്ത് ബ്ലോക്കിലെ രണ്ടാംനിലഖ്‍ലും കെ.എ. തുളസി മൂന്നാംനിലയിലുമാണ്.
9 മന്ത്രിമാർക്ക് പ്രധാന സെക്രട്ടേറിയറ്റ് മന്ദിരത്തിനു പുറത്ത് ഒന്നും രണ്ടും അനക്സുകളിലായാണ് ഓഫിസുകൾ. അനക്സ് ഒന്നിലെ നാലാംനിലയിൽ റോജി എം.ജോൺ, അഞ്ചാംനിലയിൽ കെ.എം.ഷാജി, ആറാംനിലയിൽ ഒ.െജ.ജനീഷ് എന്നിങ്ങനെ. അനക്സ് രണ്ടിലാണ് എം.ലിജുവിന്റെ ഓഫിസ്. വി.ഇ.അബ്ദുൽ ഗഫൂറിന് രണ്ടാംനിലയിലും ബിന്ദു കൃഷ്ണയ്ക്ക് മൂന്നാംനിലയിലും പി.കെ.ബഷീറിന് അഞ്ചാംനിലയിലും പി.സി.വിഷ്ണുനാഥിന് ആറാംനിലയിലും എൻ.ഷംസുദ്ദീന് ഏഴാംനിലയിലും ഓഫിസുകൾ ലഭിച്ചു.












Click it and Unblock the Notifications