വിവാദങ്ങള്‍ക്കിടെ തൃശൂര്‍ പൂരത്തിന് തുടക്കമായി; ഞായറാഴ്ച കുടമാറ്റം
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയെത്തിയ നെയ്ത്തലക്കാവിലമ്മ തെക്കെഗോപുര വാതില്‍ തുറന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഞായറാഴ്ച കുടമാറ്റം നടക്കും. കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമാക്കിയ തൃശൂര്‍ പൂരത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.
200 വര്‍ഷത്തോളം പഴക്കമുള്ള, ശക്തന്‍തമ്പുരാന്‍ തുടക്കം കുറിച്ച മലയാളിയുടെ കലാമാമാങ്കത്തിന്റെ വര്‍ണ്ണവും, വിശേഷവും, വിശേഷണങ്ങളും, ലഹരിയും പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. ഭക്തിയും, കലയും സമ്മേളിക്കുന്ന, ആചാരപരതയുടെയും അനുഷ്ഠാനത്തിന്റെയും സമ്മേളനമാണ്.

ശനിയാഴ്ചയോടെ പരിശോധനയും ഒരുക്കങ്ങളും പൂര്‍ത്തിയായി. എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങള്‍ തയ്യാറാക്കിയ ഓരോ 'കുഴിമിന്നല്‍' വെടിക്കെട്ട് പൊട്ടിച്ച് പരിശോധിച്ചു. 109 ഡെസിബല്‍ തീവ്രതയാണ് രേഖപ്പെടുത്തിയത്.
രാവിലെ ഘടകക്ഷേത്രങ്ങള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തുടങ്ങും. പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. 12 മണിയോടെ പാറമേക്കാവിലമ്മ പാറമേക്കാവു പത്മനാഭന്റെ പുറത്തേറി എഴുന്നള്ളും. രണ്ട് മണിയോടെ ഇലഞ്ഞി ചേട്ടില്‍ മേളപെരുമ അരങ്ങേറും. അഞ്ച് മണിയോടെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ മുഖാമുഖം നില്‍ക്കും. തുടര്‍ന്ന് കാഴ്ചകളെ വര്‍ണ്ണത്തിലാറാടിക്കുന്ന വര്‍ണ്ണക്കുടമാറ്റം നടക്കും.
കേരളത്തിന്റെ നാനഭാഗത്തു നിന്നും കൂടാതെ ഭാരതത്തിന്റെ ലോകത്തിന്റെ തന്നെ പല കോണുകളില്‍ നിന്നും പൂരം കാണാന്‍ ആളുകളെത്തും. ഇലഞ്ഞിത്തര മേളം ഉച്ചസ്ഥായിലെത്തുമ്പോള്‍, മേളത്തിനൊപ്പം കൈയുയര്‍ത്തി താളമിടുന്ന കലാസ്വാദകര്‍വരെ ഈ കലാസംഘമത്തിന്റെ ഒഴിവാക്കാനാകാത്ത കണ്ണി തന്നെയാണ്. കലയും, കലാകാരനും, കലാസ്വാദകനുമെല്ലാം സാക്ഷാല്‍ വടക്കുന്നാഥന്റെ തിരുസന്നിഥിയില്‍ ഒന്നായങ്ങനെ ലയിച്ചു നില്‍ക്കും.
പൂരത്തിനെത്തുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 100 ബസ്സുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പൂരം കണ്ടു മടങ്ങുന്ന യാത്രക്കാര്‍ക്കായി തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 14 ടിക്കറ്റ് കൊണ്ടറുകള്‍ തുറക്കും.












Click it and Unblock the Notifications