പത്മനാഭന്‍ ഇല്ല.. പാറമ്മേകാവിലമ്മ ഗുരുവായൂര്‍ നന്ദന്‍റെ പുറത്തേറി എഴുന്നള്ളി
തൃശൂര്‍: പാറമേക്കാവിലമ്മയുടെ പൂരംനാളിലെ സര്‍വപ്രൗഢമായ എഴുന്നള്ളിപ്പ് മേടച്ചൂടിനെ കുളിര്‍കാറ്റാക്കി. ഉച്ചയ്‌ക്ക് 12ന് ചെറിയപാണികൊട്ടി ദേവി പുറപ്പെട്ടപ്പോള്‍ തട്ടകക്കാര്‍ ആര്‍പ്പുവിളിച്ചും പുഷ്‌പവൃഷ്‌ടി നടത്തിയും യാത്രാമംഗളം നേര്‍ന്നു. പാറമേക്കാവിലമ്മയുടെ എഴുന്നളളിപ്പ് അടിമുടി ഭക്‌തിസാന്ദ്രമായിരുന്നു.
സൂര്യശോഭയില്‍ ഗജകേസരികളുടെ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി. ഇടയ്‌ക്ക് കാര്‍മേഘങ്ങള്‍ ആകാശവിതാനത്ത് എത്തിനോക്കിയെങ്കിലും പെട്ടെന്നു മടങ്ങി. ശ്രീ പദ്‌മനാഭനു പകരം ഗുരുവായൂര്‍ നന്ദനാണ് കോലമേറ്റിയത്.
കൊമ്പന്മാര്‍ നിരപ്പിനെത്തിയപ്പോള്‍ 101 കതിന വെടികള്‍ മുഴങ്ങി. പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ ചെമ്പടമേളത്തില്‍ ആദ്യകോലിട്ടതോടെ ശുഭാരംഭം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുംവേണ്ടി 20 സെറ്റോളം കുടകള്‍ മാറ്റിയത് ആകര്‍ഷകമായി. സ്‌പെഷല്‍ കുടകള്‍ കാണികളുടെ മനം കവര്‍ന്നു.
മേളം കൊട്ടിക്കയറിയതോടെ വേനല്‍ച്ചൂട് മറന്നു ജനം കൈയുയര്‍ത്തി. വെയില്‍നാളങ്ങളെ വകവയ്‌ക്കാതെ ആസ്വാദകര്‍ ചെണ്ടക്കോലിനൊപ്പം കൈയെറിഞ്ഞു. 200 ഓളം പേര്‍ അണിനിരന്ന ഒലുമ്പല്‍ അതിമനോഹരമായി.
പെരുവനം കുട്ടന്‍മാരാരുടെ കൈവിരലുകള്‍ ചടുലവേഗത്തിലായതോടെ ജനം ഓളപ്പരപ്പിലായി. ആസ്വാദകര്‍ ഇളകിയാടി. പതിഞ്ഞ കാലത്തില്‍നിന്ന് കൊട്ടിക്കയറി കുട്ടന്‍മാരാര്‍ കോലു നീക്കിയിട്ടു. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ചെമ്പട കൊട്ടിത്തീര്‍ത്ത് പാണ്ടിമേളത്തിന്റെ ആദ്യഘട്ടമായ കൂട്ടിപ്പെരുക്കല്‍ തുടങ്ങി. വിളംബരകാലത്തിന്റെ ആദ്യകലാശം അരമണിക്കൂറോളമുണ്ടായി. അതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു പുറപ്പെട്ടു. തേക്കിന്‍കാട്ടിലെ എക്‌സിബിഷന്‍ ഓഫീസിനു മുന്നില്‍ പുഷ്‌പവൃഷ്‌ടിയും നിറപറയും. മേളസംഘം ഇലഞ്ഞിത്തറയിലെത്തി തുറന്നുപിടിച്ചപ്പോഴേക്കും ജനം ഇരച്ചെത്തി.
മുട്ടിന്മേല്‍ കയറി തകൃതയും കഴിഞ്ഞ് കൂട്ടിത്തട്ട്. ആവേശക്കടലിരമ്പം വീണ്ടും. തിരത്തള്ളിച്ചയില്‍ ആയിരങ്ങള്‍ ഇളകിയാടി. കൈകള്‍ കുടഞ്ഞെറിഞ്ഞതോടെ മേളത്തിന്റെ രസമാപിനി പെട്ടെന്ന് ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനിടെ കുട്ടന്‍മാരാരെ ഷാളണിയിച്ച് ആദരിച്ചു. ദേവസ്വം സെക്രട്ടറി ജി.രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി.