നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവം: കർശന നടപടിയെന്ന് മുഖ്യമന്ത്രി!!
തിരുവനന്തപുരം: പത്തനംതിട്ട തണ്ണിക്കോട് കൊറോണ വൈറസ് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാർത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോയമ്പത്തൂരിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞത്. പെൺകുട്ടിയുടെ അച്ഛന് നേരെ വധഭീഷണി ഉണ്ടായതിന് പുറമേ സോഷ്യൽ മീഡിയയിൽ പെൺകട്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിദ്യാർത്ഥിനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രവൃത്തികൾക്കെതിരെ പോലീസിനൊപ്പം നാട്ടുകാരും രംഗത്തുവരണമെന്നും നാടിന്റെ ജാഗ്രത ഇത്തരങ്ങളിൽ കാര്യങ്ങൾക്ക് നേരെ ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ബുധനാഴ്ച ഒമ്പത് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 345 ആയിട്ടുണ്ട്. ഇതിൽ 259 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.. 1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നത്. ഇതിൽ 1,39, 725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 169 പേരെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 15 പേർക്ക് ഇതികനം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയാണ് അറിയിച്ചത്.