അവിടെ നാല്, ഇവിടെ 19, യുപി ബിജെപി മുക്തമായോ? ഭാരത് ജോഡോയെ പരിഹസിച്ച് മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ 19 ദിവസം നടത്തുന്ന യാത്ര ബിജെപി ശക്തി കേന്ദ്രങ്ങളിൽ കുറവ് യാത്ര നടത്തുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ യാത്ര 4 ദിവസമാക്കി ഉയർത്തിയിരുന്നു. ഇതിനെയും മുഖ്യമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ''ഇപ്പോള്‍ നടക്കുന്ന പദയാത്രയുടെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. കേരളത്തില്‍ 19 ദിവസം. ഉത്തര്‍പ്രദേശില്‍ ആദ്യം നിശ്ചയിച്ചത് രണ്ട് ദിവസം. എന്തൊരു.. എന്താണിത്. എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം വന്നു. ഞങ്ങള്‍ മാത്രമല്ല. എല്ലാ വിഭാഗവും. അതോടെ ഉടന്‍ വര്‍ധിപ്പിച്ചു. നാല് ദിവസം. ഇവിടെ 19, അവിടെ നാല്. അവിടെ ബിജെപിയില്‍ നിന്ന് മുക്തമായോ. എവിടെയാണോ ബിജെപി ഏറ്റവും കരുത്തോടെയുള്ളത്. അവിടെ എന്ത് ചെയ്യുന്നു. എന്ത് പ്രചരണം നടത്തുന്നു. ഇതാണ് പ്രശ്‌നം.''

'കുറച്ച് അപ്പുറത്താണ് ആലുവ. ഒരു നേതാവിന്റെ പദയാത്ര വരുന്നുണ്ട്. ആ പദയാത്രയെ സ്വീകരിക്കാന്‍ വച്ച പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അടുത്താണ് സവര്‍ക്കരുടെ പടം വച്ചത്. എന്ത് വ്യത്യാസം. വര്‍ത്തമാനകാല ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണിത് കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായത്. ഇതില്‍ ആശ്ചര്യപ്പെടേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കള്‍, എഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, അങ്ങനെ പല പ്രധാനികള്‍ ബിജെപിക്ക് അകത്താണ്. ബിജെപിയുടെ നേതൃനിരയിലാണ്. ഭരണരംഗത്താണ്. ഇതില്‍ പ്രായവ്യത്യാസമൊന്നുമില്ല. ഏറ്റവും ഒടുവില്‍ ഗോവയില്‍ കണ്ടില്ലേ. ഇതാണ് രാജ്യത്ത് ഇന്നുള്ള അവസ്ഥ.'
''രാജ്യത്തെ ഒരു ജനവിഭാഗത്തെയും അന്യവത്കരിക്കാന്‍ പാടില്ല. ഇന്ന് കാണുന്ന രാജ്യം ഒരു വിഭാഗം സൃഷ്ടിച്ചത് അല്ല, എല്ലാവര്‍ക്കും അതിന്റേതായ പങ്കുണ്ട്. അതാണ് ഇടതുപക്ഷം സ്വീകരിച്ച നിലപാട്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പല നാവുകളില്‍ നിന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ ആശയങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഞാന്‍ വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. ഇതാണ് കോണ്‍ഗ്രസിന്റെ മനസ്.''












Click it and Unblock the Notifications