കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അടക്കമുളള വിവാദങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനേയും സിപിഎമ്മിനേയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അടക്കം ആരോപണങ്ങളുടെ മുന നീണ്ടതില്‍ മുന്നണിക്കുളളില്‍ അതൃപ്തിയുണ്ട്.
അതിനിടെ എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിലേക്ക് മടങ്ങിയേക്കും എന്നുളള സൂചനകള്‍ ശക്തമാകുന്നു. ഇടത് മുന്നണി യോഗത്തില്‍ ഗണേഷ് കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത് എന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഡിഎഫില്‍ തിരിച്ച് എത്തിയേക്കും
കേരള കോണ്‍ഗ്രസ് (ബി) ഇടത് മുന്നണി വിട്ട് യുഡിഎഫില്‍ തിരിച്ച് എത്തിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായുണ്ട്. കെബി ഗണേഷ് കുമാര്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തളളി പാര്‍ട്ടി ചെയര്മാന് ആര് ബാലകൃഷ്ണ പിളളയും ഗണേഷ് കുമാറും രംഗത്ത് എത്തി.
പ്രവര്‍ത്തിക്കുന്നത് അന്തസ്സോടെ
എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കുന്നത് അന്തസ്സോടെയാണെന്ന് ബാലകൃഷ്ണ പിളള പ്രതികരിച്ചു. മുന്നണി മാറാന്‍ താന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ ഗണേഷ് കുമാറും നിഷേധിച്ചു. മാത്രമല്ല ഇത്തരം പ്രചാരണങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളളതാണ് എന്നും ഗണേഷ് കുമാര്‍ അന്ന് ആരോപിക്കുകയുണ്ടായി.
ഇടത് മുന്നണി യോഗത്തില്‍ പരാതി
രണ്ട് മാസങ്ങള്‍ക്കിപ്പുറം കേരള കോണ്‍ഗ്രസ് (ബി)യുടെ മുന്നണി മാറ്റം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഇടത് മുന്നണി യോഗത്തില്‍ ഗണേഷ് കുമാര്‍ അനവധി പരാതികള്‍ ഉന്നയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് (ബി)ക്ക് ഇടത് മുന്നണിയില്‍ നിന്നും അവഗണന മാത്രമാണ് ലഭിക്കുന്നത് എന്നാണ് പ്രധാന പരാതി.
ഫണ്ട് പോലും ലഭിക്കുന്നില്ല
ഇടത് സര്‍ക്കാരില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ചത് മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം മാത്രമാണ്. എന്നാല്‍ അതിന് ഫണ്ട് പോലും ലഭിക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയെന്നാണ് വിവരം. ചെയര്മാന് സ്വന്തം നിലയ്ക്കാണ് കാര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും കോര്‍പ്പറേഷനുകളും പാര്‍ട്ടിക്ക് നല്‍കിയില്ല.
പദ്ധതികള്‍ അനുവദിക്കുന്നില്ല
തന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിക്കുന്നില്ലെന്ന ആരോപണവും ഗണേഷ് കുമാര്‍ ഇടത് മുന്നണി യോഗത്തില്‍ ഉന്നയിച്ചു. പത്തനാപുരത്ത് പോലീസ് സ്റ്റേഷനോ മജിസ്ട്രേറ്റ് കോടതിയോ അനുവദിച്ചില്ല. താലൂക്ക് ആശുപത്രിക്ക് വേണ്ട പരിഗണന ആരോഗ്യവകുപ്പ് നല്‍കുന്നില്ലെന്നും ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
Recommended Video
ഇടത് മുന്നണിക്ക് വേണ്ടി വാദിച്ചു
ശബരിമല വിവാദകാലത്ത് ബാലകൃഷ്ണ പിളള ഇടത് മുന്നണിക്ക് വേണ്ടി വാദിച്ചു. എന്‍എസ്എസുമായി ഏറ്റവും അടുപ്പമുളള നേതാവായിരുന്നിട്ട് കൂടി അത് ചെയ്തു. എന്നിട്ടും അവഗണയാണ് ലഭിക്കുന്നത്. കേരള കോണ്‍ഗ്രസ് (ബി) ഇടത് മുന്നണിയുടെ ഭാഗമായതോടെ പത്തോളം പഞ്ചായത്ത് ഭരണ സമിതികള്‍ ഇടത് മുന്നണിയില്‍ എത്തിയെന്നതും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
പ്രതിച്ഛായയെ ബാധിച്ചു
ഇനി രാജ്യസഭാ സീറ്റില്‍ ഒഴിവ് വരുമ്പോള്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് പരിഗണന ലഭിക്കണം എന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇടത് മുന്നണി സര്‍ക്കാര്‍ രണ്ടാം തവണയും സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന വിലയിരുത്തല്‍ ഒരു ഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ കാര്യമായി തകര്‍ത്തിട്ടുണ്ട്.
ചെന്നിത്തലയ്ക്ക് താൽപര്യം
ഈ ഘട്ടത്തില്‍ കൂടിയാണ് യുഡിഎഫിലേക്ക് മടങ്ങുന്നത് കേരള കോണ്‍ഗ്രസ് ബി ആലോചിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കേരള കോണ്‍ഗ്രസ് (ബി)യെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ രണ്ടഭിപ്രായമാണ്. ഗണേഷ് കുമാറും കൂട്ടരും തിരികെ വരുന്നതിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവര്‍ക്ക് താല്പര്യമുണ്ടെന്നാണ് സൂചന.
പ്രാദേശിക നേതൃത്വത്തിന് താൽപര്യക്കുറവ്
തന്റെ മണ്ഡലമായ പത്തനാപുരത്ത് സിപിഎം പ്രാദേശിക നേതൃത്വവുമായി ഗണേഷ് കുമാര്‍ അത്ര ചേര്‍ച്ചയില്‍ അല്ല. അതേസമയം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും ഗണേഷ് കുമാറിനോട് താല്പര്യം ഇല്ല. മാത്രമല്ല യുഡിഎഫിലെ ഘടകകക്ഷിയായ ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിലേക്ക് തിരികെ വരുന്നതിനോട് യോജിപ്പില്ല. ഇക്കാര്യം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.