ഒടുവില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജോസഫ്... ചെയര്മാന് സ്ഥാനം വേണ്ട, ജോസ് കെ മാണി ഡെപ്യൂട്ടി
തൊടുപുഴ: കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിൽ ഉടലെടുത്ത തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ നാടകീയമായ ഒരുപാട് സംഭവങ്ങള്‍ക്കും കേരള കോണ്‍ഗ്രസ് എം സാക്ഷ്യം വഹിച്ചു.
പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം
ഇപ്പോഴിതാ, ഒരു ഫോര്‍മുല മുന്നോട്ട് വച്ചിരിക്കുകയാണ് പിജെ ജോസഫ്. ചെയര്മാന് സ്ഥാനം തനിക്ക് വേണ്ടെന്നാണ് ഈ ഫോര്‍മുലയിലൂടെ ജോസഫ് വ്യക്തമാക്കുന്നത്. നിലവില്‍ പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാര്‍ ആണ് പിജെ ജോസഫ്.
പാര്‍ട്ടി ചെയര്മാന് സ്ഥാനം മുതിര്‍ന്ന നേതാവ് സിഎഫ് തോമസിന് നല്‍കാം എന്ന നിര്‍ദ്ദേശം ആണ് ജോസഫിനുള്ളത്. മാണിയുടെ മകനായ ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്മാന് ആകുന്നതില്‍ ജോസഫിന് എതിര്‍പ്പും ഇല്ല. അതേ സമയം നിയമസഭ കക്ഷി നേതൃസ്ഥാനം പിജെ ജോസഫിന് ലഭിക്കുകയും വേണം.
കെഎം മാണിയുടെ വിശ്വസ്തനായിരുന്നു സിഎഫ് തോമസ്. എന്നാല്‍ മാണിയോടുള്ള കൂറ് ജോസ് കെ മാണിയോട് തോമസിനില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ, സിഎഫ് തോമസ് വഴി പിജെ ജോസഫ് പാര്‍ട്ടി കൈപ്പിടിയിലാക്കിയേക്കും എന്നും ജോസ് കെ മാണി സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോര്‍മുല അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാകില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കെഎം മാണിയുടെ മരണ ശേഷം ഇത്തരമൊരു ഫോര്‍മുല പിജെ ജോസഫ് മുന്നോട്ട് വച്ചിരുന്നതാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ ജോസ് കെ മാണി അന്ന് തയ്യാറായിരുന്നില്ല. ഇന്നിപ്പോള്‍ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പഴയ ഫോര്‍മുല തന്നെ ജോസഫ് വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.