എകെജി സെന്ററിന്റെ പടി കയറി ജോസ് കെ മാണി, കാനവുമായി കൂടിക്കാഴ്ച; എത്തിയത് സിപിഎം വാഹനത്തില്‍
തിരുവനന്തപുരം: ഇടത്പ്രവശന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എ കെ ജി സ്മാരകത്തില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ജോസ് എകെജി സെന്ററിലെത്തിയത്. പ്രമുഖ സിപിഎം നേതാക്കളുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാനത്തെ കാണാൻ അദ്ദേഹം എം എൻ സ്മാരകത്തിൽ എത്തിയത് സി പി എം വാഹനത്തിലാണ്..വിശദാംശങ്ങളിലേക്ക്. . ..

സിപിഎം വാഹനത്തില്‍
തിരുവനന്തപുരം എകെജി സെന്ററിലെത്തിയ ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാനെത്തിയത് സിപിഎം ഔദ്യോഗിക വാഹനത്തില്‍. സിപിഎമ്മിന്റെ വാഹനത്തില്‍ എംഎന്‍ സ്മാരകത്തില്‍ ജോസ് എത്തിയപ്പോള്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഒന്ന് അമ്പരന്നിരുന്നു.

പാലായില്‍ നിന്ന്
പാലായില്‍ നിന്ന് സ്വന്തം വാഹനത്തിലാണ് ജോസ് തിരുവനന്തപുരത്തേക്കെത്തിയത്. എന്നിട്ടും സിപിഎം വാഹനത്തില്‍ കാനത്തെ കാണാനെത്തിയത് കൃത്യമായ രാഷ്ട്രീയ സൂചനയെന്നാണ് വിലയിരുത്തല്‍. ഇതോടെ പരോക്ഷമായ എതിര്‍പ്പൊന്നും ജോസ് കെ മാണിക്ക് തടസമാവില്ലെന്നാണ് വിവരം.

സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച
ഇന്ന് രാവിലെ പതിനൊന്നരയോടെ എകെജി സെന്ററിലെത്തിയ ജോസ് എല്ലാ പ്രമുഖ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബാര്‍ കോഴ കേസ് കത്തി നില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി മന്തിരത്തില്‍ ജോസ് എത്തിയത് ചരിത്രത്തില്‍ എന്നും അടയാളപ്പെടുത്തും.

കാനവുമായി കൂടിക്കാഴ്ച
അതേസമയം, എംഎന്‍ സ്മാരകത്തില്‍ വച്ചാണ് ജോസ് കെ മാണി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇടത് നേതാക്കളെ കാണാന്‍ ജോസ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ സിപിഎം നേതാക്കളെ കാണാതെ തങ്ങളുടെ പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കാനത്തെ കാണാന്‍ എത്തിയത് രാഷ്ട്രീയ തന്ത്രമാണെന്നാണ് സിപിഐ വിലയിരുത്തല്‍.

പ്രവേശനം വൈകില്ല
അതേസമയം, ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് ജോസ് കെ മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അതേസമയം, വെന്റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്നുമാണ് കാനം നേരത്തെ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ജോസ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.












Click it and Unblock the Notifications