രാഹുല്‍ വന്നിട്ടും മാറ്റമില്ല; വയനാട്ടില്‍ ഇടത് സഹകരണം തുടര്‍ന്ന് മാണി വിഭാഗം, തിരിച്ചടിയുണ്ടാകും
കല്‍പറ്റ: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വന്നതോടെ വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. അഖിലേന്ത്യാ അധ്യക്ഷനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന അവകാശ വാദത്തോടെയാണ് വയനാട്ടില്‍ കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
3.5 ലക്ഷം തൊഴില്‍, 150 തൊഴിലുറപ്പ് ദിനം, ദരിദ്രര്‍ക്ക് 72000 രൂപ, കോണ്‍ഗ്രസ് പ്രകടനപത്രിക ഇങ്ങനെ
അതേസമയം മറുവശത്ത് പിപി സുനീറിനെ മുന്‍നിര്‍ത്തി മികച്ച പോരാട്ടം കാഴ്ച്ചവെക്കുമെന്നാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല സിപിഎം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ രാഹുലിന് കാര്യങ്ങള്‍ വിചാരിക്കുന്ന അത്ര എളുപ്പമാകില്ല എന്ന് ഉറപ്പാണ്. അതിന് ഇടയിലാണ് കേരള കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്‍റെ നിലപാടും യുഡിഎഫിന് വെല്ലുവിളിയാവുന്നത്.
വയനാട് ജില്ലാ ഘടകം
കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ എത്തിയെങ്കിലും പാര്‍ട്ടിയുടെ വയനാട് ജില്ലാ ഘടകം മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. ബത്തേരി ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുമായി സഹകരണം തുടരുകയാണ് കേരള കോണ്‍ഗ്രസ് എം
പ്രതീക്ഷ
സംസ്ഥാനതലത്തില്‍ പാര്‍ട്ടി യുഡിഎഫ് ഘടകക്ഷിയായിരിക്കെ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടി നിലപാട് യുഡിഎഫിനുള്ളില്‍ തലവേദന സൃഷ്ടിച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ഇതിന് പരിഹാരം കാണാമെന്നായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ.
പങ്കെടുത്തില്ല
എന്നാല്‍ എഐസിസി പ്രസിഡന്‍റ് രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയായി എത്തിയിട്ടും യുഡിഎഫിന് വയനാട് മണ്ഡലത്തിൽ തലവേദന തീർന്നില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല
ഇടതുമുന്നണി ബന്ധം
യുഡിഎഫിന്‍റെ ബൂത്ത് കമ്മറ്റി രൂപീകരണ യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് വിട്ടു നിന്നു. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ് ഭരിക്കുന്നത്. സഹകരണം ഒഴിവാക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
ജേക്കബ് വിഭാഗം
ഇടതുമുന്നണിയുമായി സഹകരിക്കുന്ന ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ കെഎംമാണി തയ്യാറാകണമെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കഴിഞ്ഞ ദിവസം യുഡിഎഫില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോട്ടയത്ത് തിരിച്ചടിയുണ്ടാകും
വയനാട്ടില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയെ സാഹായിക്കുന്ന നിലപാട് പിന്തുടര്‍ന്നാല്‍ കോട്ടയത്ത് അതിന്‍റെ തിരിച്ചടിയുണ്ടാകുമെന്നും ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഫലത്തില്‍ വയനാട്ടിലെ പ്രശ്നം രണ്ട് മണ്ഡലത്തിലാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്.
സംസ്ഥാന നേതൃത്വം ഇടപെടണം
യുഡിഎഫ് സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെടണമെന്നാണ് കേരള കോൺഗ്രസ് ജേക്കബ് വയനാട് ജില്ലാ പ്രസിഡണ്ട് എം സി സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നത്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ഇതുവരെ കേരളാ കോൺഗ്രസ് സഹകരിച്ചിട്ടില്ല.
സഹകരിപ്പിക്കരുത്
ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കരുതെന്നും വയനാട് യുഡിഎഫിൽ ആവശ്യം ഉയരുന്നുണ്ട്.
സമ്മർദ്ദം മൂലം
വയനാട് ജില്ലാ കമ്മിറ്റിയുടെ സമ്മർദ്ദം മൂലമാണ് മാണിക്കു ബത്തേരി മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാത്തതെന്നാണ് സൂചന.സി.പി.എമ്മിന്‍റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) ടിഎല്‍ സാബുവാണ് ബത്തേരി നഗരസഭയുടെ ചെയര്‍മാന്‍.
സിപിഎമ്മിനെ പിന്തുണച്ചു
ഒരു സീറ്റ് വ്യത്യാസത്തില്‍ രണ്ട് മുന്നണിക്കും ഭരണം പോയതോടെ നേതൃത്വത്തിന്റെ സമ്മതത്തോടെ തന്നെ കേരള കോണ്‍ഗ്രസ് (എം) അംഗം സിപിഎമ്മിനെ പിന്തുണയ്ക്കുകയായിരുന്നു. പിന്നീട് ധാരണപ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍ 26മുതല്‍ ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍സ്ഥാനം സിപിഎം. കേരളകോണ്‍ഗ്രസ്സിന്‍റെ ഏക അംഗമായ ടില്‍ സാബുവിന് നല്‍കുകയായിരുന്നു.
ബത്തേരി മുനിസിപ്പാലിറ്റിയില്‍
35 അംഗ ഭരണസമിതിയില്‍ സിപിഎം.17, യുഡിഎഫ് 16, കേരള കോണ്‍ഗ്രസ്സ്, ബിജെപി. ഒരോ സീറ്റ് എന്ന തരത്തിലാണ് കക്ഷിനില. അതിനിടെ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുളള സമ്മര്‍ദ്ദം പാര്‍ട്ടി സംസ്ഥാന നേതൃത്വം തുടരുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ