യുഡിഎഫിൽ പുതിയ ട്വിസ്റ്റ്, കോൺഗ്രസിന് കനത്ത മുന്നറിയിപ്പുമായി പിജെ ജോസഫ്, കോട്ടയം കണ്ട് പനിക്കേണ്ട
കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്കാണോ അതോ ബിജെപിക്കൊപ്പം ചേരുമോ എന്ന ആകാംഷ മുറുകുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പ്രഖ്യാപനം ഉടനുണ്ടാകും എന്നുളള ജോസ് കെ മാണിയുടെ വാക്കുകളും കെ സുരേന്ദ്രന്റെ പ്രതികരണവും പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു.
മറുവശത്ത് യുഡിഎഫില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ജോസ് കെ മാണിയെ ഒഴിവാക്കി കോണ്‍ഗ്രസ് കൂടെ നിര്‍ത്തിയ പിജെ ജോസഫ് പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ ഉന്നമിടുന്ന കോണ്‍ഗ്രസിന് ജോസഫ് നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്.
ജോസല്ല ജോസഫ്
കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുടെ തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിന് പുറത്തേക്കുളള വഴി തുറന്നത്. ജോസ് കെ മാണിയെ തിരിച്ച് വിളിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന യുഡിഎഫ് നേതൃത്വം പിജെ ജോസഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച ഘട്ടത്തില്‍ യുഡിഎഫില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു.
കോൺഗ്രസിന്റെ രാഷ്ട്രീയ വഞ്ചന
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ പിജെ ജോസഫിനൊപ്പം തന്നെ കോണ്‍ഗ്രസും യുഡിഎഫും ഉറച്ച് നിന്നു. ജോസ് കെ മാണിയുമായി ഇനി ചര്‍ച്ച ഇല്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചു. മുന്നണി വിട്ടതിന് ശേഷം ഒരു നേതാവ് പോലും തങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നില്ലെന്നും അത് രാഷ്ട്രീയ വഞ്ചന ആണെന്നുമാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി തുറന്നടിച്ചത്.
സീറ്റുകളിലേക്ക് ആരും നോട്ടമിടേണ്ട
ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ എത്തില്ലെന്നത് ഉറപ്പായ സാഹചര്യത്തില്‍ യുഡിഎഫിനുളളില്‍ ഇനി ചര്‍ച്ച കോട്ടയത്തെ സീറ്റുകള്‍ ആണ്. കോട്ടയത്ത് ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന സീറ്റുകള്‍ സ്വന്തമാക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളിലേക്ക് ആരും നോട്ടമിടേണ്ട എന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസിന് പിജെ ജോസഫ് നല്‍കിയിരിക്കുന്നത്.
വ്യക്തമായ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എമ്മിന്റെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് പിജെപി ജോസഫ് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഇതുവരെ മത്സരിച്ച സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് നല്‍കാന്‍ ഒരുക്കമല്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി.
കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം
സീറ്റുകളെ കുറിച്ചുളള മോഹങ്ങള്‍ പത്രങ്ങളില്‍ എഴുതിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നീക്കം സംബന്ധിച്ചുളള മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പിജെ ജോസഫ് പറഞ്ഞു. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കമുളള മണ്ഡലങ്ങള്‍ വി്ട്ട് നല്‍കാന്‍ സാധിക്കില്ല. ജോസ് കെ മാണി മുന്നണി വിട്ടതോടെ ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരും ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായും ജോസഫ് വ്യക്തമാക്കി.
സീറ്റ് മോഹങ്ങൾ
ജോസ് പക്ഷത്ത് നിന്ന് എത്തിയ നേതാക്കളില്‍ പലര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹങ്ങളുണ്ട്. ജോസ് പക്ഷത്ത് നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമടക്കം ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പില്‍, വിക്ടര്‍ ടി തോമസ്, അറക്കല്‍ ബാലകൃഷ്ണപ്പിള്ള അടക്കമുളള നേതാക്കള്‍ ജോസഫിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
പാലയും പൂഞ്ഞാറും ഏറ്റുമാനൂരും
ഇവരില്‍ പലരും സീറ്റ് ആവശ്യം ഉന്നയിക്കാന്‍ സാധ്യത ഉളളവരാണ്. അതേസമയം ജോസ് വിഭാഗം മുന്നണി വിട്ടതും ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസിന്റെ മരണവും അടക്കമുളള സാഹചര്യങ്ങള്‍ ആണ് കോട്ടയത്തെ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണ് വെയ്ക്കാനുളള പ്രധാന കാരണം. ചങ്ങനാശ്ശേരി കൂടാതെ പാലയും പൂഞ്ഞാറും ഏറ്റുമാനൂരും കാഞ്ഞിരപ്പളളിയും കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം
എന്ന് മാത്രമല്ല സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ആരംഭിച്ചിട്ടുണ്ട്. ഇതാണ് പിജെ ജോസഫിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫിന് ചങ്ങനാശ്ശേരി മണ്ഡലമാണ് ഉന്നം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സീറ്റ് വിഭജനം കീറാമുട്ടിയാകും
മാത്രമല്ല രമേശ് ചെന്നിത്തല തന്റെ സ്വന്തം മണ്ഡലമായ ഹരിപ്പാട് വിട്ട് ചങ്ങനാശ്ശേരിയില്‍ എത്തിയേക്കും എന്നും സൂചനകളുണ്ട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ ലതിക സുഭാഷ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ് അടക്കമുളള നേതാക്കള്‍ക്കും കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ നോട്ടമുണ്ട്. ഇതോടെ യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകും എന്നുളള കാര്യം ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
Recommended Video
കൂടുതല്‍ സീറ്റ് ആവശ്യം
ഒന്‍പത് നിയമസഭാ മണ്ഡലങ്ങളുളള കോട്ടയത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത് മൂന്നിടത്താണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയവും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളാണ്. വൈക്കത്ത് സികെ ആശയിലൂടെ സിപിഐ ആണ് വിജയിച്ചത്. അതേസമയം ജോസ് വിഭാഗം ഇല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്കായി പിജെ ജോസഫ് കോട്ടയത്ത് ആവശ്യപ്പെടാനും സാധ്യതയുണ്ട്.