ചുമതലപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയെ! വേദനയുണ്ട്, പക്ഷേ... വിശദീകരണവുമായി ഹസൻ...
കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം എല്ലാവരുടെയും അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിനെ ചൊല്ലി കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമായിരിക്കെ കെപിസിസി പ്രസിഡന്റിന്റെ വിശദീകരണം. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതെന്നും, ഈ തീരുമാനം കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർത്തിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു. കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം എല്ലാവരുടെയും അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ കോൺഗ്രസിനുള്ളിൽ കലാപം രൂക്ഷമായിരിക്കെയാണ് എംഎം ഹസൻ വിശദീകരണവുമായി രംഗത്തെത്തിയത്. സീറ്റ് നഷ്ടപ്പെട്ടതിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കുന്നുവെന്നും, എന്നാൽ പ്രതിഷേധം അതിരുകടക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി...
കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം എല്ലാവരുടെയും അറിവോടെയാണെന്നായിരുന്നു എംഎം ഹസന്റെ വിശദീകരണം. ഇക്കാര്യം കെപിസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും ചർച്ച ചെയ്തിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെയാണ് ഇതിനു വേണ്ടി ചുമതലപ്പെടുത്തിയത്. തിരികെ വരാൻ മുൻപുണ്ടായിരുന്ന സ്ഥാനങ്ങൾ മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയും ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുമാണ് രാജ്യസഭ സീറ്റ് നൽകാൻ തീരുമാനിച്ചത്.
അതിരു കടക്കരുത്...
മാണിക്ക് സീറ്റ് നൽകിയത് യുഡിഎഫിനെയോ കോൺഗ്രസിനെയോ തകർത്തിട്ടില്ല. എന്നാൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പക്ഷേ, പ്രതിഷേധം അതിരുകടക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യും. നേതൃത്വത്തിനും ഇതിൽ വേദനയുണ്ട്. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി എത്രയോ ത്യാഗങ്ങൾ സഹിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇതിനുമുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ചില തീരുമാനങ്ങൾ എടുക്കുമ്പോൾ രഹസ്യസ്വഭാവം നിലനിർത്തേണ്ടി വരും. മുൻകാലങ്ങളിലും ഇങ്ങനെ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്- എംഎം ഹസൻ പറഞ്ഞു.
ശക്തമാവുന്നു...
അതേസമയം, എംഎം ഹസന്റെ വിശദീകരണത്തെ പൂർണ്ണമായും തള്ളിക്കൊണ്ട് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ രംഗത്തെത്തി. മാണി വിഭാഗത്തിന് രാജ്യസഭ സീറ്റ് നൽകിയത് ദുരൂഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ആർഎസ്പിക്ക് സീറ്റ് നൽകിയപ്പോൾ പാർട്ടിയിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ സുപ്രധാനമായ രാജ്യസഭ സീറ്റ് കൈമാറുന്നത് ആരുമറിഞ്ഞില്ലെന്നും ഇതുസംബന്ധിച്ച് ദില്ലിയിൽ വൻ അട്ടിമറി നടന്നതായും വിഎം സുധീരൻ പറഞ്ഞു.
Recommended Video
രാഹുൽ ഗാന്ധി...
കേരളത്തിലെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷമായതോടെ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംഭവത്തിൽ വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനോടാണ് അദ്ദേഹം വിശദീകരണം തേടിയത്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിന് പിന്നാലെ യുവ എംഎൽഎമാരടക്കം രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം തേടിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ പ്രശ്നങ്ങളിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.