ഉമ്മൻചാണ്ടിയും ചെന്നിത്തലയും 'മരിച്ചു'! ശവപ്പെട്ടിയിലാക്കി റീത്തും വച്ച് പ്രവർത്തകരുടെ പ്രതിഷേധം...
എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിക്കെതിരെയും ചെന്നിത്തലക്കെതിരെയും ഓഫീസിന് മുന്നിൽ നിരവധി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
Recommended Video
കൊച്ചി: കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ പതിപ്പിച്ച ശവപ്പെട്ടിയിൽ റീത്ത് വെച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിക്കെതിരെയും ചെന്നിത്തലക്കെതിരെയും ഓഫീസിന് മുന്നിൽ നിരവധി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് എറണാകുളം ഡിസിസി ഓഫീസിൽ ശവപ്പെട്ടി പ്രതിഷേധവും അരങ്ങേറിയത്. കഴിഞ്ഞദിവസം മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ മുസ്ലീം ലീഗിന്റെ പതാക ഉയർത്തിയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പാർട്ടി ഫോറങ്ങളിൽ ഒരു ചർച്ച പോലും നടത്താതെ കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരെ വിഎം സുധീരനടക്കമുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.
ഡിസിസി ഓഫീസിൽ...
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിൽ സംസ്ഥാനമാകെ കോൺഗ്രസ് പ്രവർത്തകർ കലാപക്കൊടി ഉയർത്തുന്നതിനിടെയാണ് എറണാകുളത്ത് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചായിരുന്നു പ്രതിഷേധം. ശവപ്പെട്ടിക്ക് മുകളിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ചിത്രങ്ങളും പതിപ്പിച്ചിരുന്നു. ഇതിനുപുറമേ ഡിസിസി ഓഫീസിന്റെ വാതിലിലും ചുവരുകളിലും ഇരുവർക്കുമെതിരെയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
എന്ത് കിട്ടി...
''ഞങ്ങൾ പ്രവർത്തകരുടെ മനസിൽ നിങ്ങൾ മരിച്ചു'' എന്നാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററിൽ എഴുതിയിരുന്നത്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കോൺഗ്രസ് പാർട്ടിയിലെ യൂദാസുമാരാണെന്നും, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങൾക്ക് എന്ത് കിട്ടിയെന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. എന്നാൽ ഇതിനുപിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.
രാജിയും...
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. കെപിസിസിയിൽ ചർച്ച ചെയ്യാതെ ദില്ലിയിൽ വച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനും ചേർന്നാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതായി പ്രഖ്യാപനം നടത്തിയത്. ഇതിനുപിന്നാലെ വിഎം സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കളും യുവനേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി സെക്രട്ടറി കെ ജയന്ത് സെക്രട്ടറി പദവി രാജിവെച്ചു. കെഎസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും കൂട്ടരാജിയുണ്ടായി. സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. എന്നാൽ പ്രതിഷേധം ശക്തമായിട്ടും ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ രാജ്യസഭ സീറ്റ് നൽകിയതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.
രാഹുൽ ഗാന്ധി...
അതേസമയം, കേരളത്തിലെ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെക്കുറിച്ച് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് രാഹുൽ ഗാന്ധി പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കിൽ നിന്നും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. കേരളത്തിലെ പ്രശ്നങ്ങളിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.