ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന്‍ ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!
മലപ്പുറം: ഐക്യ ജനാധിപത്യമുന്നണിയ്ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് ആണ്. ആ മുന്നണിയിലെ രണ്ടാമന്‍ ആരെന്ന ചോദ്യം കേരള രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട് ഒരുഘട്ടത്തില്‍.
ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?
കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ആയിരുന്നു ആ രണ്ടാം സ്ഥാനം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കണക്കുകളില്‍ ആ സ്ഥാനം ഏറെക്കാലമായി മുസ്ലീം ലീഗിന് തന്നെ അര്‍ഹതപ്പെട്ട ഒന്നായിരുന്നു. പക്ഷേ, കെഎം മാണിയുണ്ടായിരുന്നപ്പോള്‍ മുന്നണിയിലെ രണ്ടാമനാരെന്നതില്‍ അദ്ദേഹത്തിന് സംശയമേതുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് രണ്ടായിരിക്കുകയാണ്. പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് യുഡിഎഫിലുള്ളത്. ഇനി ആ ചോദ്യത്തിന് മുസ്ലീം ലീഗ് എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. അതില്‍ തീരുന്നില്ല കാര്യങ്ങള്‍...
മുസ്ലീം ലീഗ്
ഏറെകാലമായി യുഡിഎഫിലെ ഏറ്റവും ശക്തരായ ഘടകക്ഷിയാണ് മുസ്ലീം ലീഗ്. മറ്റേത് മണ്ഡലങ്ങള്‍ മറിഞ്ഞാലും ഒരിക്കലും കൈമോശം വരില്ലെന്ന് ഉറപ്പിച്ച് പറയാവുന്ന ഒരുപിടി നിയമസഭ മണ്ഡലങ്ങള്‍ മുസ്ലീം ലീഗിന്റെ കൈവശമുണ്ട്. അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ബലവും.
കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ച വിജയം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഏറ്റവും മിന്നുന്ന വിജയം സ്വന്തമാക്കിയത് കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ ആയിരുന്നില്ല. അത് മുസ്ലീം ലീഗ് മാത്രമായിരുന്നു. വെറു 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 എണ്ണത്തിലും വിജയിച്ചു. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 22 സീറ്റുകളില്‍ ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.
ഇനി തര്‍ക്കമില്ല
യുഡിഎഫില്‍ ഇനി മുസ്ലീം ലീഗിന്റെ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് യാതൊരു സാധ്യതയും ഇല്ല. ജോസ് കെ മാണി പോയതോടെ കേരള കോണ്‍ഗ്രസ് കൂടുതല്‍ ശോഷിച്ചിരിക്കുന്നു. ലീഗിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു ഘടകക്ഷിയും ഇനി മുന്നണിയിലേക്ക് വരാനും ഇല്ല.
ലീഗിന്റെ ഫോര്‍മുല
മത്സരിക്കുന്ന സീറ്റുകളില്‍ എല്ലാം വിജയ സാധ്യത നിലനിര്‍ത്തിക്കൊണ്ടാണ് മുസ്ലീം ലീഗ് ഓരോ തവണയും മുന്നേറുന്നത്. ഘടകക്ഷികളുടെ ചില സീറ്റുകളില്‍ മുസ്ലീം ലീഗിന് മത്സരിച്ച് ജയിക്കാം എന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ അടിസ്ഥാനവോട്ടുകള്‍ ചോരില്ലെന്നതാണ് ലീഗിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.
അഞ്ചാം മന്ത്രി
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തായിരുന്നു വലിയൊരു വിവാദമുണ്ടായത്. മുസ്ലീം ലീഗിന് അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി കൊടുക്കുന്നതിനെ ചൊല്ലിയായിരുന്നു ഇത്. അന്നായിരുന്നു മുന്നണിയിലെ രണ്ടാമന്‍ ആരെന്ന ചോദ്യം കെഎം മാണിയും അതിശക്തമായി ഉയര്‍ത്തിയത്. ഇനി, യുഡിഎഫിന് ഭരണം കിട്ടുകയാണെങ്കില്‍ അത്തരമൊരു വിവാദത്തിന് തന്നെ സാധ്യതയുണ്ടാവില്ല.
ഒന്നാമനാകുമോ?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ അങ്ങനേയും ഒരു സംശയം തോന്നാം. കാരണം കോണ്‍ഗ്രസിന് ആകെ ലഭിച്ച സീറ്റുകള്‍ 22 ആയിരുന്നു മുസ്ലീം ലീഗിന് 18 ഉം. ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച വോട്ടുകളും ചില മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട വോട്ടുകളും കൂടി പരിശോധിച്ചാല്‍ ഈ സംശയം ബലപ്പെടും.
67 ലെ തിരഞ്ഞെടുപ്പ്
1967 ലെ തിരഞ്ഞെടുപ്പായിരിക്കും ഒരുപക്ഷേ മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള തിരഞ്ഞെടുപ്പ്. അന്ന് വിജയിച്ച സീറ്റുകളുടെ എണ്ണം അല്ല പ്രധാനം. മത്സരിച്ച സീറ്റുകളുടെ എണ്ണവും അതിനൊപ്പം വിജയിച്ച സീറ്റുകളുടെ എണ്ണവും ആയിരുന്നു. 15 സീറ്റില്‍ മത്സരിച്ച ലീഗ് അന്ന് 14 സീറ്റിലും വിജയിച്ച് ചരിത്രം സൃഷ്ടിച്ചു. അന്ന് ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആദ്യം ലീഗ് നിലകൊണ്ടത്.
കോണ്‍ഗ്രസ് വീണപ്പോഴും
2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കേരളത്തിലെ യുഡിഎഫ് മുന്നണിയ്ക്ക് ഒരിക്കലും മറക്കാന്‍ ആവില്ല. 19 സീറ്റില്‍ യുഡിഎഫിന് ആകെ കിട്ടിയത് ഒരൊറ്റ മണ്ഡലം മാത്രം. അത് മുസ്ലീം ലീഗിന്റെ സ്വന്തം പൊന്നാനി മാത്രമായിരുന്നു. തട്ടകമായ മഞ്ചേരി അന്ന് ലീഗിനും നഷ്ടമായി എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
പരാധീനത
വടക്കൻ കേരളത്തിൽ മാത്രമേ ശക്തമായ സ്വീധീനം പ്രകടിപ്പിക്കാൻ മുസ്ലീം ലീഗിന് ആകുന്നുള്ളു എന്നതാണ് അവർ നേരിടുന്ന ഒരു പരാധീനത. മധ്യ, തെക്കൻ കേരളത്തിലേക്ക് കടന്നാൽ ചില പോക്കറ്റുകളിൽ ഒഴിച്ച് പാർട്ടിയ്ക്ക് വലിയ ശക്തി അവകാശപ്പെടാനില്ല.
Recommended Video