സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ, കടകളിൽ സമൂഹിക അകലം നിർബന്ധം, പാലിച്ചില്ലെങ്കിൽ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. പൊലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതില്‍ തടസമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
സംസ്ഥാനത്തെ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് കടയുടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുുയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരേ സമയം കടയില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ പുറത്ത് ക്യൂവായി നില്‍ക്കണം, അതിനായി അടയാളം മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇക്കാര്യം തീരുമാനിച്ചതാണെങ്കിലും ഇത് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ വിവാഹ ചടങ്ങുകള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന രീതിയിലുള്ള തീരുമാനം കര്‍ശനമാക്കും. വിവാഹത്തിന് സാധാരണ നിലയില്‍ 50 പേരെയെ പങ്കെടുപ്പിക്കാവൂ. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടാന്‍ പാടുള്ളതല്ല. ഇതുകൂടാതെ സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് രാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷനുകളില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നല്‍കും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,21,268 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3255 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.