കൊവിഡ് കേസിൽ നേരിയ വർധന; ഇന്ന് 354 പേര്‍ക്ക് രോഗം..282 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളിൽ നേരിയ വർധന. ഇന്ന് 354 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ ഇന്ന് ആർക്കും കൊവിഡ് ഇല്ല. കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. ഇവിടെ 94 പർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 13, പത്തനംതിട്ട 5, ആലപ്പുഴ 13, കോട്ടയം 20, ഇടുക്കി 6, എറണാകുളം 87, തൃശൂര്‍ 54, പാലക്കാട് 3, മലപ്പുറം 7, കോഴിക്കോട് 25, വയനാട് 6, കണ്ണൂര്‍ 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2507 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളതെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
കുട്ടികളുടെ വാക്സിനേഷൻ: തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ്
കുട്ടികളുടെ വാക്സിനേഷൻ പാളി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയായിട്ടും 12 മുതൽ 14 വയസുവരെ പ്രായമുള്ള 751 പേർക്കു മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് വാർത്തയിൽ പറയുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ നടത്തുന്നത്. ഈ പോർട്ടൽ പരിശോധിച്ചാൽ ഇത് എല്ലാവർക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ വാക്‌സിനേഷൻ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെ പ്രായമുള്ള 57,025 പേർക്ക് ഇതുവരെ വാക്സിൻ നൽകാനായി. അതിനാൽ വാക്സിനേഷനെതിരെയുള്ള ഇത്തരം തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,37,665), 87 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,33,58,584) നൽകി. 15 മുതൽ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 47 ശതമാനം (7,26,199) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹരായ 41 ശതമാനം പേർക്ക് (11,99,404) കരുതൽ ഡോസും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ സമയമായതിനാലാണ് വാക്സിനേഷൻ വേണ്ടത്ര വേഗത്തിൽ നടക്കാത്തത്. അത് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വാക്സിനേഷൻ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞതാണ്. പരീക്ഷകൾ കഴിഞ്ഞ ശേഷം ഇരു വകുപ്പുകളും സംയോജിച്ച് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications