ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; അതിർത്തികളിൽ ഉൾപ്പെടെ പോലീസ് പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ആവശ്യ സർവ്വീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. അർധരാത്രി മുതൽ തന്നെ പോലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു. 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അതിർത്തികളിൽ ഉൾപ്പെടെ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രം ആയിരിക്കും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.
മരുന്ന് പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങി കടകൾ എല്ലാം രാവിലെ ഏഴുമുതൽ 9 വരെ പ്രവർത്തിക്കും. ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാൻ അനുമതി ഉണ്ട്. പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. അതേസമയം പി എസ് സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ദീർഘ ദൂര ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച (ജനവരി 30) നും സമാനമായ നിയന്ത്രണളാണ് നടപ്പാക്കുക.
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ ആശ്വസിക്കാൻ വക നൽകാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തിരുമാനം കൈക്കൊണ്ടത്. ശനിയാഴ്ചയും വലിയ വർധനവാണ് കേസുകളിൽ ഉണ്ടായത്. 45000ത്തോളം കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ടി പി ആർ 44. 8 ആണ്. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന വർധനവാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Recommended Video
കേരളത്തിൽ ഫെബ്രുലരി 15 ഓടെ മൂന്നാം തരംഗം ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിഗമനമെങ്കിലും ഇപ്പോൾ തന്നെ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.