സംസ്ഥാനത്ത് ഉത്സവങ്ങൾക്ക് ഇളവ്; പരമാവധി 1500 പേർക്ക് അനുമതി..അംഗൻവാടികൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 1500 ആയി നിശ്ചയിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങൾക്ക് ഇളവുകൾ ലഭിക്കും.
പങ്കെടുക്കുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നവർക്കും പങ്കെടുക്കാം. അതേസമയം ആറ്റുകാൽ പൊങ്കാല റോഡിൽ അനുവദിക്കില്ല. കഴിഞ്ഞ വർഷവും പൊങ്കാല വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സർക്കാർ അറിയിച്ചു. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications