സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചത് ജനസംഖ്യയുടെ 17.45 ശതമാനം പേർ
സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി 1,84,070 ഡോസ് വാക്സിൻ കൂടി ഉടൻ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ജനസംഖ്യയുടെ 17.45 ശതമാനം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചു. 61,92,903 ഒന്നാം ഡോസും 18,49,301 രണ്ടാം ഡോസുമടക്കം 80,42,204 ഡോസ് വാക്സിനാണ് കേരളത്തിൽ ഇതുവരെ വിതരണം ചെയ്തത്. സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി 1,84,070 ഡോസ് വാക്സിൻ കൂടി ഉടൻ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്സിനേഷൻ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രായപരിധിയിലെ മറ്റ് മുൻഗണനാവിഭാഗങ്ങളിലും ഓരോന്നിലും എത്ര പേരുണ്ട് എന്ന് കണക്കാക്കി ഇവർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗത്തിന്റെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചുനിർത്താൻ 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിനർഹമായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുെണ്ടന്നും ഇക്കാര്യത്തിൽ നിരവധിതവണ ഔദ്യോഗികമായിത്തന്നെ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
18 നും 45 നും ഇടയിലുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം. തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പൊലീസ് സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും.
അതേസമയം കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്റെ 1,37,580 ഡോസ് ഇന്ന് സംസ്ഥാനത്തെത്തി. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലേക്ക് വാക്‌സിന്‍ എത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ വിവിധ ജില്ലകളിലേക്ക് അയക്കും.