സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം മന്ദഗതിയില്‍; വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിമുഖത
തിരുവനന്തപുരം; സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം മന്ദഗതിയില്‍. പല ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രജിസ്‌റ്റര്‍ ചെയ്യുന്ന പോര്‍ട്ടലില്‍ തുടരുന്ന പ്രശ്‌നങ്ങളും ഏകോപന കുറവും വാക്‌സിന്‍ വിതരണം പ്രതീക്ഷിച്ച വേഗത്തില്‍ നടപ്പാലാക്കാന്‍ കഴിയാത്തതിന് കാരണമാകുന്നുണ്ട്.
ഫെബ്രുവരി അഞ്ചോടെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിന്നത്. നാലരലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്‌തത്.21 ദിവസം കൊണ്ട് 2,90112 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ കൊവിഡ് ബാധിതര്‍ തുടങ്ങിയവരെ ഒഴിവാക്കി ബാക്കിയുള്ള 90 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു പദ്ധതി.
എന്നാല്‍ പ്രതീക്ഷിച്ച പോലെ വാക്‌സിന്‍ വിതരണം വേഗത്തില്‍ ആയില്ല. പല ജില്ലകളിലും പ്രതിദിനം 70 ശതമാനം പോലും ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് മാതൃക കാട്ടിയിട്ടും മടിച്ചു നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഒട്ടേറെയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പോര്‍ട്ടില്‍ രജിസ്‌റ്റര്‍ ചെയ്‌തതിലെ അപാകതകള്‍ കാരണം പുറന്തള്ളപ്പെട്ടവരുണ്ട്.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ന്നതും വാക്‌സിന്‍ വിതരണം മന്ദഗതിയിലാവാന്‍ കാരണമായി. പലര്‍ക്കും എത്തേണ്ട സമയവും സ്ഥലവും സംബന്ധിച്ച് കൃത്യമായി അറിയിപ്പ് ലഭിക്കുന്നില്ല. സ്വാകാര്യ ആശുപത്രികള്‍ അവിടത്തെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭിച്ചാല്‍ പിന്നെ വിതരണത്തില്‍ താല്‍പര്യമെടുക്കാത്തതും തടസമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഫെബ്രുവരി പതിനഞ്ച് മുതല്‍ വാക്‌സിന്‍ വിതരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും നല്‍കണം. എന്നാല്‍ ആദ്യഘട്ടം തന്നെ ഇങ്ങനെ പയ്യെപ്പോയാല്‍ എങ്ങനെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് ആശങ്കയുയരുന്നത്.