പരിസ്ഥിതി ലോലമേഖലയില്‍ വനം-വന്യ ജീവി സങ്കേതങ്ങളും പൈതൃക സ്ഥലങ്ങളും മാത്രം മതിയെന്ന് കേരളം
മാങ്കുളം : കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ വിഞ്ജാപനം ചെയ്തിരിക്കുന്ന പരിസ്ഥിതിലോല മേഖലയില്‍ റിസര്‍വ് ചെയ്തിരിക്കുന്ന വനങ്ങളും വന്യജീവി സങ്കേതങ്ങളും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് കേരളം ആവശ്യപ്പെട്ടു. പരിസ്ഥിതി മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്ന 119 വില്ലേജുകളും ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പുതിയ കത്ത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്കി.
എന്നാല്‍ ഇത് അംഗീകിരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. കര്‍ണാടകവും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുതുക്കിയ തീരുമാനത്തിന്റെ കരടു വിഞ്ജാപനത്തിന്റെ രണ്ടുമാസം മുന്‍പാണ് കത്ത് നകിയിരിക്കുന്നത്. വില്ലേജ് എന്നതിന് പകരം സര്‍വ്വേ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഇ എസ് എ ഭൂപടമാണ് സമര്‍പ്പിച്ചത്. ഒരു വില്ലേജില്‍ തന്നെ പരിസ്ഥിതി ലോലവും അല്ലാത്തതുമായ പ്രദേശങ്ങള്‍ ഉണ്ട്. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിലെ ഇ.എസ്.എ. മാനദണ്ഡം കേരളത്തിന് യോജിച്ചതല്ലെന്ന നിലപാട് ഒക്ടോബര്‍ 28ന് പരിസ്ഥിതിമന്ത്രാലയം വിളിച്ചുചേര്‍ത്തയോഗത്തില്‍ കേരളം ഉന്നയിച്ചിരുന്നു. പശ്ചിമഘട്ടത്തില്‍വരുന്ന മറ്റു സംസ്ഥാനങ്ങളും ഇതേ കാര്യം ഉന്നയിച്ചു. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇ.എസ്.എയില്‍ വരുന്ന സംരക്ഷിതവനങ്ങള്‍, വന്യജീവിപാര്ക്കുകള്, ലോക പൈതൃകപട്ടികയില്‍ വരുന്ന സ്ഥലങ്ങള്‍ എന്നിവയുടെ സംരക്ഷണം വിപുലപ്പെടുത്താമെന്ന് കത്തില്‍ കേരളം പറഞ്ഞിട്ടുണ്ട്.
ഇത് അംഗീകരിക്കുകയാണെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. പുതുക്കിയ കരട് റിപ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അന്തിമവിജ്ഞാപനം ഉടനുണ്ടാവും. അതിനുമുമ്പ് ഒരു വട്ടംകൂടി സംസ്ഥാനങ്ങളുടെ യോഗം വിളിക്കുന്നുണ്ട്. കേരളത്തിന്റെ നിലപാടില്‍ അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാവും.