വികസന കേരളം; പുതിയ ചരിത്രം കുറിക്കാന്‍ കിൻഫ്രാ മെഗാ ഫുഡ് പാർക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു
തിരുവനനന്തപുരം: കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണ നല്‍കേണ്ടതെന്ന് മന്ത്രി തോമസ് ഐസക്. ഇതുവഴി മാത്രമേ നമ്മുടെ കാർഷിക മേഖലയെ രക്ഷിക്കാൻ കഴിയൂ. അതിലേയ്ക്കുള്ള സുപ്രധാന കാൽവെപ്പാണ് ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പാലക്കാട്ടെ കിൻഫ്രാ മെഗാ ഫുഡ് പാർക്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളം മുൻഗണന നൽകേണ്ട വ്യവസായമേഖലകളേവ? നമ്മുടെ കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള വ്യവസായങ്ങളാണ് ഈ മുൻഗണനാപ്പട്ടികയിൽ പ്രഥമസ്ഥാനത്ത്. ഇതുവഴി മാത്രമേ നമ്മുടെ കാർഷിക മേഖലയെ രക്ഷിക്കാൻ കഴിയൂ. അതിലേയ്ക്കുള്ള സുപ്രധാന കാൽവെപ്പാണ് ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പാലക്കാട്ടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക്.
എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിൽ എൺപതേക്കർ സ്ഥലത്താണ് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്. റോഡ്, ഡ്രെയിനേജ്, വെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതിനകം 40 ഏക്കർ ഭൂമി 30 യൂണിറ്റുകൾക്കായി പാട്ടത്തിനെടുത്തു കഴിഞ്ഞു. മൂന്നു യൂണിറ്റുകൾ ഉൽപാദനം ആരംഭിച്ചു. പന്ത്രണ്ട് യൂണിറ്റുകൾ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
ഇത്തരത്തിലുള്ള സംരംഭകർക്കുള്ള പ്ലോട്ടിനു പുറമെ, പാർക്കിൽ കോൾഡ് സ്റ്റോറേജിനും പഴുപ്പിക്കുന്നതിനുള്ള ചേംബറും വെയർ ഹൗസും പാക്ക് ഹൗസും സ്പൈസസ് സംസ്ക്കരണ പ്ലാന്റുമൊക്കെ പൊതുസൗകര്യങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയുമുണ്ട്. ഇതിനു പുറമെ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി ബിൽഡിംഗ് പത്തു വർഷത്തെ ലീസിന് പ്ലഗ് ആൻഡ് പ്ലേ മോഡലിൽ ബിസിനസിനുള്ള സൗകര്യം വാടകയ്ക്കെടുക്കാം. 31000 ചതുരശ്രയടി ബിൽറ്റ് സ്പെയിസിൽ 11000 ചതുരശ്ര അടി ഇതിനകം വാടകയ്ക്ക് പോയ്ക്കഴിഞ്ഞു.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളാണ് പാർക്കിന്റെ പ്രവർത്തനമേഖല. കൽപ്പറ്റ (വയനാട്), കാക്കഞ്ചേരി (മലപ്പുറം), കൊരട്ടി (തൃശൂർ), മഴവനൂർ (എറണാകുളം) എന്നിവിടങ്ങളിൽ നാല് പ്രൈമറി സംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇവിടെ പ്രാഥമിക സംസ്ക്കരണം നടത്തി അവസാന പാക്കേജിംഗിനും മറ്റുമായി പാലക്കാടേയ്ക്ക് കൊണ്ടുപോകും.
മെഗാഫുഡ് പാർക്കുകൾ രാജ്യത്തിന്റെ പലഭാഗത്തും സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസിന്റെ സഹായമുണ്ട്. മൊത്തം പ്രോജക്ട് തുക 102 കോടി രൂപയാണ്. ഇതിൽ 39 കോടി രൂപ കേന്ദ്രസഹായമാണ്. ബാക്കി കിൻഫ്രയുടെ മുതൽമുടക്കാണ്. അടുത്തുതന്നെ ചേർത്തലയിലെ മെഗാപാർക്കും ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് കരുതുന്നു.