കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത്
കേരള രാഷ്ട്രീയം എപ്പോഴും ഒരു നേര് പോരാട്ടമായാണ് അവതരിപ്പിക്കപ്പെടുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍ഡിഎഫ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും (യുഡിഎഫ്) പരസ്പരം ശക്തമായ പോരാട്ടത്തിലാണെന്ന് അവകാശപ്പെടുന്നു. ഓരോ തിരഞ്ഞെടുപ്പിലും ശക്തമായ പ്രചാരണങ്ങളിലൂടെ ഈ ധാരണ ഊട്ടിയുറപ്പിക്കാറുണ്ട്.
എന്നാല്‍ കേരള രാഷ്ട്രീയം നിര്‍വചിക്കപ്പെടുന്നത് വേദികളിലെ പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് അധികാരം തുലാസിലാകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ്. ഈ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചിത്രം മാറും. നേരിട്ടുള്ള മത്സരത്തിനപ്പുറം ഇവിടെ തന്ത്രപരമായ സഹകരണമുണ്ട്.

പൊതു ഭീഷണികളെ നേരിടാനും നയപരമായ കാര്യങ്ങളിലും തദ്ദേശഭരണത്തിലുമെല്ലാം എല്‍ഡിഎഫും യുഡിഎഫും സഹകരിക്കുന്നു. ഇത് കേവല എതിര്‍പ്പല്ല, നിര്‍വചിക്കപ്പെട്ട അതിരുകള്‍ക്കുള്ളിലെ മത്സരമാണ്. പരസ്യമായ വൈരത്തിനപ്പുറം, നിര്‍ണായക ഘട്ടങ്ങളില്‍ ഇരുമുന്നണികളും പൊതു രാഷ്ട്രീയ ഇടം സംരക്ഷിക്കുന്നത് ആവര്‍ത്തിച്ചുള്ള മാതൃകയാണ്.
ഈ സഹകരണ പ്രവണത സമീപകാലത്ത് തുടങ്ങിയതല്ല. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ ഒളിഞ്ഞ ഒരു സഹകരണ തലം എപ്പോഴുമുണ്ടായിരുന്നു. 2004 നും 2009 നും ഇടയില്‍, ദേശീയതലത്തില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തതല്ല, മറിച്ച് കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരിനെ പിന്തുണച്ച് നിലനിര്‍ത്തുകയായിരുന്നു.
2ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി അഴിമതി, ആദര്‍ശ് ഭവന കുംഭകോണം പോലുള്ള വലിയ വിവാദങ്ങള്‍ക്കിടയിലും ആ കാലയളവ് രാഷ്ട്രീയ സഹകരണത്താല്‍ അടയാളപ്പെടുത്തപ്പെട്ടു. ആവശ്യഘട്ടങ്ങളില്‍ ഈ ശക്തികള്‍ എതിരാളികളായിട്ടല്ലാതെ, പങ്കാളികളെപ്പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം കേരളത്തിലും കൂടുതല്‍ സൂക്ഷ്മമായും പ്രാദേശികമായും പ്രതിഫലിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയത്തില്‍ ഇതിന് വ്യക്തമായ ഉദാഹരണങ്ങള്‍ പലപ്പോഴും കാണാം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അയ്യൂര്‍ പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും, എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വോട്ട് ചെയ്തു. ഇവിടെ സംഖ്യകളല്ല, രാഷ്ട്രീയ തീരുമാനമായിരുന്നു പ്രധാനം.
ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും ഇതേ മാതൃക കണ്ടിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഏറ്റവും വലുതായിട്ടും ഭരണം അവര്‍ക്ക് ലഭിച്ചില്ല. യുഡിഎഫ് സിപിഐ(എം)-നെ പിന്തുണച്ചതോടെ, മത്സരത്തിന് പകരം ഏകോപനത്തിലൂടെയാണ് അന്തിമ ഫലം നിര്‍ണ്ണയിച്ചത്. ഒരു മൂന്നാം രാഷ്ട്രീയ ശക്തി മുന്നോട്ട് വരുമ്പോള്‍ പരസ്പര മത്സരം മാറി തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്ന ഒരു ആവര്‍ത്തന പ്രവണതയാണിത്.
നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാന സൂചനകളുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് (2016ല്‍ ബിജെപി വിജയിച്ച ഏക സീറ്റ്), ഇരുമുന്നണികളും ഒരു പൊതു ലക്ഷ്യത്തോടെയാണ് പ്രചരണം നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഈ ഏകീകരണം തിരഞ്ഞെടുപ്പ് ഫലത്തിലും ദൃശ്യമായി.
മഞ്ചേശ്വരത്തെ വോട്ട് വ്യത്യാസം ഈ പ്രവണത കൂടുതല്‍ വ്യക്തമാക്കുന്നു. 2016-ല്‍ ബിജെപി വെറും 89 വോട്ടുകള്‍ക്കാണ് അവിടെ പരാജയപ്പെട്ടതെങ്കില്‍, 2021-ല്‍ ഈ വ്യത്യാസം 745 വോട്ടായി വര്‍ദ്ധിച്ചു. വോട്ടര്‍മാരുടെ ചെറിയ ചലനം പോലും ഫലത്തെ മാറ്റിമറിക്കാന്‍ കഴിയുന്നത്ര നേര്‍ത്ത വ്യത്യാസങ്ങളാണിവ.
നിര്‍ണായക മണ്ഡലങ്ങളില്‍ വോട്ടുകള്‍ എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നും ഏകീകരിക്കപ്പെടുന്നു എന്നും ഇത്തരം മാതൃകകള്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും ചോദ്യങ്ങളുയരുന്നു. 2024-ലെ തിരുവനന്തപുരം പൊതുതിരഞ്ഞെടുപ്പിലെ മത്സരഘടനയും ചില ചോദ്യങ്ങള്‍ക്കിടയാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും, മത്സരം എത്രത്തോളം ശക്തമായിരുന്നുവെന്ന് ചര്‍ച്ചയെത്തി.
ഈ ഓരോ സംഭവങ്ങളും ഒറ്റയ്ക്ക് വിശദീകരിക്കാന്‍ സാധിക്കുമെങ്കിലും, ഒരുമിച്ച് നോക്കുമ്പോള്‍ അവ അവഗണിക്കാന്‍ കഴിയാത്ത ഒരു പാറ്റേണ്‍ രൂപപ്പെടുത്തുന്നു. തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം, നയപരമായ നിലപാടുകളിലും ഈ യോജിപ്പ് ദൃശ്യമാണ്.
പ്രധാന ദേശീയ വിഷയങ്ങളില്‍ ഇരുമുന്നണികളും പലപ്പോഴും സമാനമായ നിലപാടുകള്‍ സ്വീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അവര്‍ എതിര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെയും ദേശീയ വിദ്യാഭ്യാസ നയത്തെയും വിമര്‍ശിച്ചു.
ശബരിമല, ഗവര്‍ണര്‍മാരുടെ പങ്ക് തുടങ്ങിയ സംസ്ഥാനത്തെ അതിലോലമായ വിഷയങ്ങളിലും അവരുടെ നിലപാടുകള്‍ പലപ്പോഴും യോജിച്ചു. പ്രത്യയശാസ്ത്രപരമായ ഭിന്നത, ദൃഢമായ വിശ്വാസത്തേക്കാള്‍ കൂടുതല്‍ ഏകോപനമായി മാറുന്നു എന്ന പ്രതീതി ഇത് നല്കുന്നു.
ഭരണവും ഈ പൊതുവായ മാതൃകയ്ക്ക് മറ്റൊരു മാനം നല്കുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം പല ഗുരുതരമായ പ്രശ്നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കാര്‍ക്ക് ഏകദേശം 693 കോടി രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ടാക്കുമോ എന്ന ആശങ്ക ഉയര്‍ത്തി. 2025-ല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു ബ്ലോക്ക് തകര്‍ന്ന് ഒരു മരണം സംഭവിച്ചത് ഘടനാപരമായ ബലഹീനതകള്‍ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് 1.7 കോടി രൂപയിലധികം നല്കിയതും നിരീക്ഷണ ക്യാമറകള്‍ക്ക് 232 കോടി രൂപ അമിതമായി ചെലവഴിച്ചതുമായ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍ യുഡിഎഫിന്റെ ഭരണകാലയളവും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. ആരോഗ്യസംവിധാനങ്ങളിലെ 21.23 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്റ്റോക്ക് വ്യത്യാസങ്ങളടക്കം ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മദ്യഷോപ്പുകള്ക്കുള്ള ലൈസന്‍സിംഗിലെ കൈക്കൂലി ആരോപണങ്ങളും 47 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം മൂന്ന് വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതും യുഡിഎഫ് ഭരണത്തിലെ പോരായ്മകളില്‍ പെടുന്നു. ഈ മാതൃക വൈരുധ്യത്തിന്റേതല്ല, ആവര്ത്തനത്തിന്റേതാണ്.
ഈ തുടര്‍ച്ച വിശാലമായ ഭരണപരമായ പ്രശ്നങ്ങളിലും വ്യാപിക്കുന്നുണ്ട്. ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതും ഏകദേശം മുപ്പത് ശതമാനത്തിനടുത്തുമുള്ള യുവജന തൊഴിലില്ലായ്മ കേരളം നേരിടുന്നു. ഇത് എല്ലാ സര്‍ക്കാരുകള്‍ക്ക് കീഴിലും തുടരുന്ന പ്രശ്നമാണ്. അഴിമതി ആരോപണങ്ങളും ഇരു മുന്നണികളുടെ ഭരണകാലത്തും ഒരുപോലെ ഉയര്‍ന്നുവന്നിട്ടുണ്ട്.
എല്‍ഡിഎഫ് ഭരണത്തില്‍ സഹകരണ ബാങ്കുകളും സാമ്പത്തികപരമായ തീരുമാനങ്ങളും ആശങ്കകള്‍ക്ക് വഴിവെച്ചു. യുഡിഎഫ് ഭരണകാലത്ത് പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതുപോലുള്ള സംഭവങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിലെ ഗുരുതരമായ പോരായ്മകള്‍ തുറന്നുകാട്ടി. ആരോഗ്യ സംരക്ഷണം ഇരു സര്‍ക്കാരുകള്‍ക്ക് കീഴിലും പ്രശ്നങ്ങളില്‍ തന്നെയായിരുന്നു.
സമീപ വര്‍ഷങ്ങളില്‍ ശമ്പള കുടിശ്ശികയും മരുന്ന് ക്ഷാമവും ഉണ്ടായി. യുഡിഎഫ് ഭരണകാലത്തെ മുന്‍ ഓഡിറ്റുകള്‍ മരുന്നുകളുടെയും ജീവനക്കാരുടെയും കാര്യത്തിലെ വിടവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശുദ്ധജല വിതരണം ഇപ്പോഴും സ്ഥിരതയില്ലാത്തതാണ്. പല ഗ്രാമീണ കുടുംബങ്ങള്‍ക്കും ശരിയായ ലഭ്യതയില്ല. മാലിന്യ സംസ്കരണം ഒരു പ്രധാന പ്രശ്നമായി തുടരുന്നു.
ആയിരക്കണക്കിന് ടണ്‍ മാലിന്യം ദിവസവും വേണ്ടത്ര സംസ്കരണ സംവിധാനങ്ങളില്ലാതെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. റോഡുകളുടെ അവസ്ഥ, ഭരണപരമായ പ്രശ്നങ്ങള്‍, നിയമന വിവാദങ്ങള്‍ എന്നിവയും ഇരു മുന്നണികളുടെ ഭരണത്തില്‍ സമാനമായ മാതൃകകള്‍ പിന്തുടര്ന്നു. ഇതൊന്നും ഒരു സര്‍ക്കാരിന്റെ മാത്രം ഒറ്റപ്പെട്ട പരാജയങ്ങളല്ല, മറിച്ച് തുടര്‍ച്ചയായ ഒരു വലിയ പ്രവണതയാണ്.
രാഷ്ട്രീയ സംസ്കാരത്തിലും ഈ ഏകീകരണം ദൃശ്യമാണ്. കുടുംബവാഴ്ചാ രാഷ്ട്രീയം ഇരുവശത്തും തുടരുന്നു. രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. പരസ്യങ്ങള്‍ക്കും സ്വയം പ്രചാരണങ്ങള്‍ക്കുമായി പൊതുഫണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് വാര്‍ഷിക പ്രചാരണങ്ങള്‍ക്കായി 25.91 കോടിയിലധികം രൂപ നീക്കിവച്ചപ്പോള്‍, യുഡിഎഫ് തങ്ങളുടെ ഭരണകാലത്ത് 68 കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. വാഗ്ദാനങ്ങളും സമാനമായ ഗതിയാണ് പിന്തുടരുന്നത്. മദ്യനയമായാലും ഭൂരഹിതര്‍ക്കുള്ള പദ്ധതികളായാലും, പലപ്പോഴും വാഗ്ദാനങ്ങള്‍ ഫലങ്ങളില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു.
പിന്‍വാതില്‍ നിയമനങ്ങള്‍, സ്വജനപക്ഷപാതം, ഭരണപരമായ പക്ഷപാതിത്വം തുടങ്ങിയ ആരോപണങ്ങള്‍ വ്യത്യസ്ത സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് ഈ പ്രശ്നം ഒറ്റപ്പെട്ടതല്ല, മറിച്ച് ഘടനാപരമാണെന്ന് സൂചിപ്പിക്കുന്നു.
ഇവയെല്ലാം സൂചിപ്പിക്കുന്നത് പരസ്പരം എതിര്‍ക്കുന്ന രണ്ട് ശക്തികള്‍ തമ്മിലുള്ള ലളിതമായ മത്സരമല്ല. മറിച്ച് മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് വ്യക്തമായ പരിധികളുള്ള ഒരു വ്യവസ്ഥിതിയാണിത്. രണ്ട് ആധിപത്യ മുന്നണികള്‍ അധികാരത്തില്‍ മാറിമാറി വരുമ്പോള്‍, വിശാലമായ രാഷ്ട്രീയ ഘടന മാറ്റമില്ലാതെ നിലനിര്‍ത്തപ്പെടുന്നു.
ഇത് വോട്ടര്‍മാരില്‍ ഒരു അടിസ്ഥാനപരമായ ചോദ്യം ഉയര്‍ത്തുന്നു. അവതരിപ്പിക്കപ്പെടുന്നതു പോലെ ഈ മത്സരം യഥാര്‍ത്ഥമാണോ, അതോ അധികാര സന്തുലനത്തിന് ഭീഷണി നേരിടുമ്പോഴെല്ലാം സഹകരണം പ്രത്യക്ഷപ്പെടുന്ന ഒരു നിയന്ത്രിത മത്സരമാണോ ഇത്?
തിരഞ്ഞെടുപ്പുകളിലും വിഷയങ്ങളിലും നിലപാടുകള്‍ ഒരുമിച്ച് വരുമ്പോള്‍, സമ്പൂര്‍ണ്ണമായ എതിര്‍പ്പ് എന്ന കഥ അംഗീകരിക്കാന്‍ കൂടുതല്‍ പ്രയാസമാണ്. മാറിനില്‍ക്കുന്നത്, പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍ മത്സരം ദൃശ്യമാണെങ്കിലും, ഒരു നിശബ്ദ ധാരണ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് എല്ലായ്പ്പോഴും അംഗീകരിക്കപ്പെടാത്ത രീതിയില്‍ ഫലങ്ങളെ രൂപപ്പെടുത്തുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തെ ഇപ്പോള്‍ അവഗണിക്കാന്‍ കൂടുതല്‍ പ്രയാസമാണ്.
-
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍














Click it and Unblock the Notifications