kerala election result 2026;ആരാകും യുഡിഎഫ് മുഖ്യമന്ത്രി?തീരുമാനം മെയ് 10 ന്,നേതാക്കൾ ഡൽഹിയിലേക്ക്
10 വർഷത്തിന് ശേഷം നേടിയ കൂറ്റൻ വിജയത്തിൻ്റെ ആഹ്ളാദത്തിലാണ് യു ഡി എഫ് ക്യാമ്പ്. മുന്നണിയുടെ ഭൂരിപക്ഷം 105 ലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് 90 വരെ സീറ്റുകളാണ് എക്സിറ്റ് പോളുകൾ യു ഡി എഫിന് പ്രവചിച്ചിരുന്നത്. പ്രവചനങ്ങളേയെല്ലാം കടത്തിവെട്ടിക്കൊണ്ടുള്ള പ്രകടനാണ് യു ഡു എഫ് കാഴ്ചവെച്ചിരിക്കുന്നത്. ഇനി അടുത്ത ചോദ്യം ആരാകും മുഖ്യമന്ത്രിയെന്നതാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടിയായിരുന്നില്ല കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രചരണം നടത്തിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഹൈക്കമാൻ്റ് നിർദേശം അനുസരിച്ച് നേതാവിനെ തീരുമാനിക്കുമെന്നതായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതികരണം. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തായി ഇതിനോടകം തന്നെ കുപ്പായം തൈപ്പിച്ച് വെച്ച് കാത്തിരിക്കുന്ന മൂന്ന് നേതാക്കൾ കോണ്‍ഗ്രസിലുണ്ട്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ .അഭിപ്രായ സർവ്വേകൾ യു ഡി എഫിന് അനുകൂലമായപ്പോൾ തന്നെ ഈ മൂന്ന് നേതാക്കളുടേയും അണികൾ ഇവരെ ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.

നിലവിൽ ഈ സ്ഥാനത്തേക്ക് ഏറ്റവും അർഹൻ വിഡി സതീശനാണെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവരുടെ വാദം. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്തുകൊണ്ടും യോഗ്യൻ അദ്ദേഹം തന്നെയാണെന്നാണ് ഇവരുടെ പക്ഷം. അഭിപ്രായ സർവ്വേകളിലും സതീശനാണ് മുൻതൂക്കം. കഴിഞ്ഞ ദിവസം ലീഗ് നേതൃത്വവും വിഡി സതീശന് അനുകൂലമായ നിലപാട് പങ്കുവെച്ചിരുന്നു.
അതേസമയം മുതിർന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് അർഹതയുണ്ടെന്നാമ് മറ്റൊരു കൂട്ടരുടെ വാദം. മുൻ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ആ നിലയ്ക്കുള്ള അനുഭ വ സമ്പത്ത് കൂടി പരിഗണിക്കണം. കൊവിഡ് കാലം, പ്രളയം സമയത്തുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും പങ്കും ഇവർ എടുത്തുപറയുന്നുണ്ട്. പിജെ കുര്യനെ പോലുള്ള മുതിർന്ന നേതാക്കളും രമേശ് ചെന്നിത്തലയെ ആണ് പിന്തുണയ്ക്കുന്നത്. എൻ എസ് എസ് പോലുള്ള സമുദായ സംഘടനകളുടെ പിന്തുണയും ചെന്നിത്തലയ്ക്ക് ഉണ്ട്.
അതിനിടെ കെസി വേണുഗോപാലിനായി അണിനിരക്കുന്നവരും ഉണ്ട്. എന്തായാലും മെയ് 10 ഓടെ ഇതുസംബന്ധിച്ച് നേതൃത്വം തീരുമാനം കൈക്കൊണ്ടക്കും. വരും ദിവസങ്ങളിൽ തന്നെ ഹൈക്കമാൻ്റ് സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. ഉടൻ തന്നെ നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications