ഇടത് തരംഗം ആഞ്ഞടിച്ചത് 5 ഇടത്ത്... എന്നിട്ടും യുഡിഎഫ് തകരാതെ നിന്നത് 14 ഇടത്ത്; കണക്കുകള്‍...
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ഇടത് തരംഗം തന്നെ ആയിരുന്നു തിരഞ്ഞെടുപ്പില്‍ കണ്ടത്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ നൂറിനടുത്തെത്തിയത് ആ തരംഗത്തിന്റെ ഫലമായിട്ടാണ്. ഈ തരംഗത്തിലും ചില സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടു എന്നതും യാഥാര്‍ത്ഥ്യമാണ്.
ഇടതുതരംഗത്തിലും പിടിച്ചു നിന്ന യുഡിഎഫ് മണ്ഡലങ്ങളും ഉണ്ട്. അവയില്‍ ചിലതില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയതും ഒരു സത്യമാണ്. വന്‍ തരംഗം പ്രകടമായ എല്‍ഡിഎഫ് മണ്ഡലങ്ങളും, ശക്തമായ പിടിച്ചുനിന്ന ചില യുഡിഎഫ് മണ്ഡലങ്ങളും പരിശോധിക്കാം...
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
വന്‍ ഇടത് തരംഗം
വന്‍ ഇടത് തരംഗം പ്രകടമായത് അഞ്ച് സീറ്റുകളില്‍ ആയിരുന്നു. ഇവിടെ ഇടത് സ്ഥാനാര്‍ത്ഥികള്‍ നേടിയത് അറുപത് ശതമാനത്തിന് മുകളില്‍ വോട്ടാണ്. വന്‍ ഭൂരിപക്ഷം നേടിയാണ് ഈ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
എല്‍ഡിഎഫിന്റെ കുതിപ്പ്
ഇത്തവണ എല്‍ഡിഎഫ് വോട്ട് വിഹിതത്തിലും വന്‍ വര്‍ദ്ധനയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് വിഹിതത്തില്‍ 5.96 ശതമാനത്തിന്റെ വര്‍ദ്ധന. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂടി വോട്ട് കൂട്ടിയാല്‍ ഇത് പിന്നേയും ഉയരും. യുഡിഎഫിനേക്കാള്‍ 12.42 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫ് നേടി.
വോട്ട് വിഹിതത്തില്‍ വമ്പന്‍ മദുസൂധനന്‍
മണ്ഡലാടിസ്ഥാനത്തിലെ വോട്ട് വിഹിതത്തില്‍ മുന്നിലുള്ളത് പയ്യന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിഐ മദുസൂധനന്‍ ആണ്. ഇവിടെ 62.49 ശതമാനം വോട്ടുകളാണ് മധുസൂദനന്‍ നേടിയത്. 47,186 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ് ടീച്ചർക്ക്
ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മട്ടന്നൂരില്‍ കെകെ ഷൈലജയാണ് മുന്നില്‍. 60,963 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ഷൈലജ ടീച്ചറുടെ വിജയം. മണ്ഡലത്തിലെ പോള്‍ ചെയ്ത വോട്ടിന്റെ 62.49 ശതമാനവും ഷൈലജ ടീച്ചര്‍ക്കാണ് കിട്ടിയത്.
മണിയാശാനും ഷംസീറും വിജിനും
അറുപത് ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടി വിജയിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഉടുമ്പഞ്ചോലയിലെ എംഎം മണിയും തലശ്ശേരിയിലെ എഎന്‍ ഷംസീഫും കല്യാശ്ശേരിയിലെ എം വിജിനും ആണ്. എംഎം മണി നേടിയത് 61.8 ശതമാനം വോട്ടുകളാണ്. എഎന്‍ ഷംസീര്‍ 61.52 ശതമാനവും വിജിന്‍ 60.62 ശതമാനവും വോട്ടുനേടി.
അമ്പത് ശതമാനം കടന്ന് 14 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
ഇടത് തരംഗത്തിലും മണ്ഡലത്തില്‍ അമ്പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടി ജയിച്ചത് 14 യുഡിഎഫ് എംഎല്‍എമാരാണ്. അമ്പത് ശതമാനത്തിനും അറുപത് ശതമാനത്തിനും ഇടയില്‍ വോട്ട് നേടി വിജയിച്ച 20 എല്‍ഡിഎഫ് എംഎല്‍എമാര്‍ വേറേയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയാണിത്.
ആരൊക്കെ അവര്‍
അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടി വിജയിച്ച യുഡിഎഫ് എംഎല്‍എമാര്‍ ആരെന്ന് നോക്കാം: സിആര്‍ മഹേഷ് (കരുനാഗപ്പള്ളി), മാണി സി കാപ്പന്‍ (പാലാ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), റോജി എം ജോണ്‍ (അങ്കമാലി), വിഡി സതീശന്‍ (പറവൂര്‍). അനൂപ് ജേക്കബ് (പിറവം), ടിവി ഇബ്രാഹിം(കൊണ്ടോട്ടി), പികെ ബഷീര്‍ (ഏറനാട്), എപി അനില്‍കുമാര്‍ (വണ്ടൂര്‍), യുഎ ലത്തീഫ് (മഞ്ചേരി), പി ഉബൈദുള്ള (മലപ്പുറം), പികെ കുഞ്ഞാലിക്കുട്ടി (വേങ്ങര), അബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍), സജീവ് ജോസഫ് (ഇരിക്കൂര്‍) എന്നിവരാണ് അവര്‍. ഇതില്‍ ഏഴ് പേരും മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചുവന്നവരാണ്.
Recommended Video
വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍