വോട്ട് വിഹിതത്തിൽ കാര്യമായ വർധനയില്ലാതെ ബിജെപി, സിപിഎമ്മിനും സിപിഐക്കും ഇടിവ്
കേരള നിയമസഭയിൽ ആദ്യമായി ഒന്നിലധികം സീറ്റ് നേടിയെന്ന ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിച്ച് സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. മൂന്ന് സീറ്റുകൾ നേടിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്. 2021ല്‍ ഇത് യഥാക്രമം 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു.
സമീപകാലത്തെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇതിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നതായും കാണാം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16.68 ശതമാനവും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 14.6 ശതമാനവും വോട്ട് വിഹിതം ബിജെപി നേടിയിരുന്നു. ബിഡിജെഎസ്, ട്വന്റി-20 ഉള്‍പ്പെടെയുള്ള മറ്റ് എന്‍ഡിഎ സഖ്യകക്ഷികളുടെ പൂര്‍ണ്ണമായ വോട്ട് വിവരങ്ങള്‍ കൂടി കണക്കാക്കേണ്ടിയിരിക്കുന്നു.

കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 2021ലെ 25.12 ശതമാനത്തില്‍ (52,33,429 വോട്ട്) നിന്ന് 2026-ല്‍ 28.79 ശതമാനമായി (62,17,918 വോട്ട്) ഉയര്‍ത്തി. അതേസമയം സിപിഎമ്മിന് വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായി. 2021ലെ 25.38 ശതമാനത്തില്‍ (52,88,507 വോട്ട്) നിന്ന് 21.77 ശതമാനമായിട്ടാണ് (46,00,662 വോട്ട്) കുറഞ്ഞത്.
വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് നാലാമത്തെ വലിയ പാര്‍ട്ടിയായി ഉയര്‍ന്നതാണ് മറ്റൊരു പ്രത്യേകത. 11.01 ശതമാനം വോട്ട് വിഹിതവും 23,78,053 വോട്ടുകളുമാണ് ലീഗ് നേടിയത്. 2021ലെ 8.27 ശതമാനത്തില്‍ (17,23,593 വോട്ട്) നിന്നാണ് വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പാര്‍ട്ടികളിലൊന്നായി ലീഗ് മാറിയത്.
എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളില്‍ സിപിഐയുടെ വോട്ട് വിഹിതം 7.58 ശതമാനത്തില്‍ (15,79,235 വോട്ട്) നിന്ന് 6.64 ശതമാനമായും (14,34,524 വോട്ട്), കേരള കോണ്‍ഗ്രസ് (എം) വിഹിതം 3.28 ശതമാനത്തില്‍ (6,84,363 വോട്ട്) നിന്ന് 2.60 ശതമാനമായും (5,25,323 വോട്ട്) കുറഞ്ഞു.












Click it and Unblock the Notifications