യൂട്യൂബ് കണ്ട് കുക്കറില്‍ ചാരായം വാറ്റി, മണത്തറിഞ്ഞ് എക്‌സൈസ് വീട്ടിലെത്തി; ബ്യൂട്ടീഷ്യന് സംഭവിച്ചത്
തിരുവനന്തപുരം: കൊറോണ രോഗബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച വേളയില്‍ നവ മാധ്യമങ്ങളില്‍ നിന്നും വീഡിയോ കണ്ട് മാതൃകയാക്കി വീട്ടില്‍ വച്ച് ചാരായം വാറ്റുന്നതിനിടയില്‍ ബ്യൂട്ടീഷ്യന്‍ അറസ്റ്റിലായി.വെള്ളറട മണത്തോട്ടം പ്ലാങ്കാല പൊറ്റയം വിള വീട്ടില്‍ സിലോമണി മകന്‍ സുമേഷ് (33)നെയാണ് അമരവിള എക്‌സൈസ് പിടികൂടിയത്. മലയിന്‍കാവില്‍ ഹായ് എന്ന പേരില്‍ ബ്യൂട്ടി ഷോപ്പ് നടത്തി വരികയാണ് ഇയാള്‍.
മദ്യപനായ പ്രതിയ്ക്ക് ലോക്ക് ഡൗണ്‍ ആയതോട് കൂടി മദ്യഷോപ്പ് പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാതായതോട് കൂടി ചാരായം വാറ്റുന്ന വീഡിയോ കണ്ട് വീട്ടില്‍ കോട ഇട്ട് ചാരായം വാറ്റിയെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരിക്കെയാണ് അമരവിള എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്.ഇയാളുടെ വീട്ടിലെ അടുക്കളയില്‍ നിന്നുമാണ് 2 ലിറ്റര്‍ ചാരായം, പ്രഷര്‍കുക്കര്‍ ഉള്‍പ്പെടയുള്ള വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ അജീഷ് എൽ ആർൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രതീഷ് ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വിജേഷ്, എസ്.എസ്.അനീഷ്, യു.കെ.ലാൽകൃഷ്ണ, അനീഷ് വിജെ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.
ഇതിനിടെ, രാജാക്കാട് മുക്കുടില്‍ ഇലവിന്‍ചുവട് കരയില്‍ ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല പോലീസും, എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ കോടയും 7 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും നാടന്‍ തോക്കും പിടികൂടി. രാജാക്കാട് വാക്കാ സിറ്റി കരയില്‍ വള്ളോംതടത്തില്‍ വീട്ടില്‍ സുഗതന്‍ എന്നയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പാട്ടത്തിന് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിലുള്ള വീട്ടില്‍ നിന്നുമാണ് ഇവ പിടികൂടിയത്.
എക്‌സൈസ് പാര്‍ട്ടി അബ്കാരി നിയമ പ്രകാരവും, പോലീസ് ആംസ് ആക്ട് പ്രകാരവും സുഗതനെ പ്രതിയാക്കി കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി.ടോമിയുടെയും, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജോബിയുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി,അടക ബിജുമോന്‍ കെ.സി, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍.ബാലന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് കെ.എസ്, ശശികുമാര്‍ കെ ആര്‍ , സന്തോഷ് തോമസ്, ലിജോ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, നിഷാദ്.പി.എ എന്നിവര്‍ പങ്കെടുത്തു. ലോക്ക് ഡൌൺ കാലത്ത് വാറ്റു സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് എക്സൈസ് സ്വീകരിക്കുന്നത്.