ഒമര്‍ലുലുവിന് 'നല്ല സമയമല്ല'; പുതിയ ചിത്രത്തിനെതിരെ കേസെടുത്ത് എക്‌സൈസ്, നടപടിക്ക് പിന്നില്‍
കോഴിക്കോട്: ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം 'നല്ല സമയം' വീണ്ടും വവാദത്തില്‍. ചിത്രത്തിനെതിരെ ഇപ്പോള്‍ എസ്‌കൈസ് കേസെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ട്രെയിലറില്‍ ലഹരി ഉപയോഗം പ്രൊത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ലുലുവിനും നിര്‍മ്മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം, ഈ ചിത്രത്തിനാണ് എ സര്‍ട്ടിഫിക്കര്‌റ് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി ഉപയോഗം വ്യാപകമായി പ്രോത്സാഹിക്കുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് റേഞ്ച് ഓഫീസാണ് സംവിധായകന്‍ ഒമര്‍ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് നടപടികളിലേക്ക് കടക്കുക. ട്രെയിലറുകളില്‍ കൃത്യമായി എം ഡി എം എ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുകൊടുക്കുന്നുണ്ട്.

ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് യാതൊരുവിധ പ്രതികരണവും പുറത്തുവന്നിട്ടില്ല. ചിത്രം ഇന്നാണ് തീയേറ്ററില്‍ റിലീസ് ചെയ്തിരിക്കുന്നത്.

അതേസമയം, ഈ ചിത്രം ഇതാദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് നടി ഷക്കീലയെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മാള്‍ അധികൃതര്‍ പരിപാടി വിലക്കിയെന്ന് ആരോപിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ച നടി ഷക്കീലയെ പങ്കെടുപ്പിക്കുന്നതില്‍ മാള്‍ അധികൃതര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്ന് ഒമര്‍ ലുലു അറിയിച്ചത്.

കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതര്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു എന്നാണ് ഒമര്‍ ലുലു അറിയിച്ചത്. ഒമറും ഷക്കീലയും ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു.

ട്രെയിലര്‍ ലോഞ്ചെന്ന് പറഞ്ഞാണ് ആദ്യം പരിപാടി ബുക്ക് ചെയ്തത്. അത് കഴിഞ്ഞാണ് ഷക്കീല ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞത്. ഇതിന് ശേഷമാണ് ഇവരുടെ ഡിമാന്‍ഡുകള്‍ മാറിക്കൊണ്ടിരുന്നത്. ചേച്ചി വരുന്നുണ്ടെങ്കില്‍ കമ്മീഷ്ണര്‍ ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വാങ്ങിക്കണമെന്ന് പറഞ്ഞു. അതുവരെ അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഒമര്‍ ലുല പറയുന്നു.

ഒറ്റദിവസംകൊണ്ട് ഒരിക്കലും കമ്മീഷണര്‍ ഓഫീസില്‍ നിന്നും അത്തരമൊരു അനുമതി ലഭിക്കില്ലെന്ന് ഇവര്‍ക്ക് വ്യക്തമായി അറിയാം. കമ്മീഷണറുമായി ഞാന്‍ നേരിട്ട് വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞപ്പോഴാണ് പറയുന്നത് അവര്‍ സമ്മതിച്ചാലും അവിടെ മുഴുവനായി ബാരിക്കേഡ് കെട്ടണമെന്ന് പറയുന്നത്. അഞ്ച് ലക്ഷം രൂപയോളം അതിന് ചിലവാകും. ഇതുപോലെയുള്ള ഓരോരോ കാര്യങ്ങള്‍ മുന്നോട്ട് വെക്കുകയായിരുന്നെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.

ഒമര്‍ ലുലും നവാഗതയായ ചിത്രയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ 'നല്ല സമയം' നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാർ.












Click it and Unblock the Notifications