എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്ത്, സിനിമയെ വെല്ലുന്ന ചേസിംഗ്, ടോൾഗേറ്റ് തകര്‍ത്തു, ഒടുവില്‍...
തൃശൂര്‍: കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്ത്. സ്പിരിറ്റുമായി എത്തിയ മിനി ലോറിയെ എക്‌സൈസ് ചാലക്കുടിയില്‍ വച്ച് പിന്തുടര്‍ന്നു. തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസിലെ ബാരിക്കേഡുകള്‍ തകര്‍ത്താണ് ലോറി രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു എക്‌സൈസും സ്പിരിറ്റ് കടത്ത് സംഘവുമായി അരങ്ങേറിയത്. വിശദാംശങ്ങളിലേക്ക്...
രഹസ്യ വിവരം
ചാലക്കുടിയില്‍ വച്ച് സ്പിരിറ്റ് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് അങ്കമാലി റെയ്ഞ്ച് എക്‌സൈസ് ഓഫീസിന് രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. വിവരം ലഭിച്ചതിന് തുടര്‍ന്ന് എക്‌സൈസ് സഘം ചാലക്കുടിയില്‍ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ വാഹനവുമായി അവര്‍ രക്ഷപ്പെട്ടു. പിന്നാലെ എക്‌സൈസ് പിന്തുടര്‍ന്നെങ്കിലും സ്പിരിറ്റ് കയറ്റിയ വാഹനം നിര്‍ത്തിയില്ല.
പാലിയേക്കര
തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയിലും വാഹനം നിര്‍ത്തിയില്ല. അവിടെയുള്ള ബും ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ്. മിനി ലോറി കടന്നുകളഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാരിയര്‍ ഇടിച്ചതിന് ശേഷം പിന്നാലെ എക്‌സൈസ് സംഘത്തിന്റെ ജീപ്പ് വരുന്നത് സിസിടിവി ദൃശയത്തില്‍ കാണാം.
ഡ്രൈവര്‍ മാത്രം
തൃശൂരില്‍ നിന്ന് ഇടറോഡിലേക്ക് പോയ ലോറി പിന്നീട് കുതിരാന് സമീപം വീണ്ടും ഹൈവേയില്‍ കയറി. പട്ടിക്കാട് വച്ച് വാഹനം പൊലീസ് കൈകാട്ടിയെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അതേസമയം, സ്പിരിറ്റ് ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനമേഖലയില്‍
അതേസമയം, സ്പിരിറ്റ് ലോറി പാലക്കാട് ജില്ലയിലെ വനമേഖലയില്‍ ഒളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ചിറ്റടി ജംഗ്ഷനില്‍ പുലര്‍ച്ചെ 5.30ന് എത്തിയ വാന്‍ വഴിയറിയാതെ നിര്‍ത്തിയെന്നും വനമേഖലയിലേക്കുള്ള വഴി ചോദിച്ചറിഞ്ഞെന്നും വിവരമുണ്ട്. ഒലിപ്പാറ, അടിപ്പരണ്ട, വനമേഖലയില്‍ എവിടെയെങ്കിലും വാന്‍ ഒളിപ്പിച്ചതായതാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. പാലക്കാട് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ടീം, ഇന്‍ലിജന്‍സ് ബ്യൂറോ എന്നിവര്‍ ലോറിക്ക് പിന്നാലെ ചേസ് ചെയ്തിരുന്നു.
ആരോപണം
ഇതിനിടെ നാലോളം പൊലീസ് സ്റ്റേഷന്‍ പരിധിയിലൂടെ ലോറി പാഞ്ഞിട്ടും പിടികൂടാന്‍ കഴിയാതിരുന്നത്. പൊലീസിനെ കൃത്യസമയത്ത് വിവരം അറിയിക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ചാലക്കുടി, കൊടകര, പുതുക്കാട്, പീച്ചി തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലൂടെയാണ് ലോറി പാഞ്ഞത്. വിവരം കൈമാറുന്നതിലെ പിഴവുകൊണ്ടാണ് ലോറി ജില്ലവിട്ട് പോയതെന്നും ആരോപണമുണ്ട്.