അര്‍ണാബിനെതിരെ മേജര്‍ രവി..... അയാളെ ഞാന്‍ വെറുക്കുന്നു.... വായില്‍ത്തോന്നിയത് വിളിച്ചുപറയുന്നു!!
കൊച്ചി: മലയാളികളെ നാണംകെട്ടവര്‍ എന്ന് അധിക്ഷേപിച്ചെന്ന് പറഞ്ഞ് റിപ്പബ്ലിക്ക് ടിവി ഉടമ അര്‍ണാബ് ഗോസ്വാമി കടുത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞത് അങ്ങനെയല്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവരെയാണ് ഇത്തരത്തില്‍ വിളിച്ചതെന്നും പറഞ്ഞ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും രംഗത്തെത്തിയിരുന്നു. പക്ഷേ വിവാദം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെ അര്‍ണാബിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന് മേജര്‍ രവി രംഗത്തെത്തി.
അര്‍ണാബ് പമ്പര വിഡ്ഡിയാണെന്ന് മേജര്‍ രവി പറഞ്ഞു. നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ണാബിനെതിരെ പൊങ്കാലയുമായി മലയാളികള്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് കുത്തനെ കുറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറും രാജീവ് ചന്ദ്രശേഖറുമടക്കമുള്ളവര് അര്‍ണാബിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മൊത്തം മലയാളികളെയല്ല അദ്ദേഹം ഉദ്ദേശിച്ചതെന്നായിരുന്നു ഇവരുടെ പരാമര്‍ശം.
പണ്ടേ ശ്രദ്ധിക്കുന്നുണ്ട്
ടൈംസ് നൗ ചാനലില്‍ വാര്‍ത്താ അവതാരകനായപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നുണ്ട് അര്‍ണാബ് ഗോസ്വാമിയെ. അന്ന് കടുത്ത മോദി വിരുദ്ധനായിരുന്നു അര്‍ണാബ്. പോരാത്തതിന് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ശക്തിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സ്വന്തമായി ചാനല്‍ തുടങ്ങി. അതോടെ മോദിയെ പിന്തുണയ്ക്കുകയും ചെയ്തു. പൂര്‍ണമായും ബിജെപിയെ പിന്തുണയ്ക്കുന്ന ചാനലിന്റെ മേധാവിയാണ് അര്‍ണാബ് ഇന്നെന്ന് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വായില്‍ത്തോന്നിയത് വിളിച്ച് പറയരുത്
അര്‍ണാബ് ഗോസ്വാമിയോട് എനിക്ക് ഇപ്പോള്‍ സഹതാപം മാത്രമാണുള്ളത്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങണം. കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. എന്നാല്‍ മാത്രമേ സത്യസന്ധമായ റിപ്പോര്‍ട്ടിങ് ഉണ്ടാകൂ. അപ്പോള്‍ മാത്രമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ സാധിക്കുകയുള്ളൂവെന്നും മേജര്‍ പറഞ്ഞു.
ആരാണ് അധികാരം നല്‍കിയത്
ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍ എന്ന പ്രയോഗമാണല്ലോ അര്‍ണാബ് നടത്തിയത്. അത് കോണ്‍ഗ്രസിനെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയോ ഇനി ആരെ വേണമെങ്കിലും ഉദ്ദേശിച്ചുള്ളതാകട്ടെ. ഇങ്ങനെ പറയാന്‍ ആരാണ് അര്‍ണാബ്. ഇതിന് അയാള്‍ക്ക് ആരാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹത്തെയാണ് അര്‍ണാബ് അധിക്ഷേപിച്ചത്. എന്നാല്‍ അര്‍ണാബ് പമ്പര വിഡ്ഡിയാണ്. ഞാന്‍ നിങ്ങളെ വെറുക്കുന്നുവെന്ന് മേജര്‍ രവി പറഞ്ഞു.
കേരളം കരകയറുകയാണ്
സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്ന് കേരളവും മലയാളികളും കരകയറി കൊണ്ടിരിക്കുകയാണ്. ഒറ്റക്കെട്ടായി ഒരേ മനസ്സോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. ഇത് കണക്കിലെടുക്കുമ്പോള്‍ അര്‍ണബിനെ പോലുള്ളവരെ പുച്ഛിച്ച് തള്ളുകയാണ് വേണ്ടത്. ബിജെപിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് റിപ്പബ്ലിക്ക് ചാനല്‍. ഒരു ബനാന റിപ്പബ്ലിക്കന്‍ രീതിയിലാണ് ആ ചാനലിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി ചാനല്‍ ഏതുമാകട്ടെ അതില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന മാധ്യമപ്രവര്‍ത്തകരെങ്കിലും കുറച്ചെങ്കിലും സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കേണ്ടതാണെന്നും മേജര്‍ രവി പറഞ്ഞു.
ദേശത്തോടുള്ള ബഹുമാനം വേണം
അര്‍ണാബ് സംസാരിച്ചിരിക്കുന്നത് ഒരു ദേശത്തിനെതിരെയാണ്. മാധ്യമപ്രവര്ത്തകന് ആദ്യം വേണ്ടത് ഒരു ദേശത്തോടുള്ള ബഹുമാനമാണ്. ചാനല്‍ ചര്‍ച്ചയിലും അദ്ദേഹത്തിന്റെ സംസാരം ധാര്‍ഷ്ട്യത്തോടെയാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ക്ക് യാതൊരു ബഹുമാനം നല്‍കാതെയാണ് സംസാരം. ഒരാളെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ഒരക്ഷരം പോലും മിണ്ടാനാവാതെ എതിര്‍ത്ത് നിന്നാല്‍ എങ്ങനെയുണ്ടാകും. ഒന്നും മിണ്ടാതെ ഇറങ്ങിപോകാന്‍ മാത്രമേ ഈ അവസരത്തില്‍ സാധിക്കൂ.
യോഗിക്കും ദുരനുഭവം
അര്‍ണാബില്‍ നിന്ന് പലര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു ചാനലില്‍ ആയിരുന്നപ്പോള്‍ യോഗി ആദിത്യനാഥിനെ അര്‍ണാബ് അഭിമുഖം ചെയ്തിരുന്നു. അന്ന് മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ കൊണ്ടാണ് യോഗിയെ അദ്ദേഹം നേരിട്ടത്. പുതിയ ചാനലില്‍ എത്തിയപ്പോഴും അദ്ദേഹം യോഗിയെ അഭിമുഖം ചെയ്തിരുന്നു. എന്നാല്‍ നിറഞ്ഞ പുഞ്ചിരിയുമായി സൗമ്യമായ ചോദ്യത്തോടെയാണ് യോഗിയെ അദ്ദേഹം വരവേറ്റത്. ഇത് തന്നെ അര്‍ണാബിന്റെ ഇരട്ടത്താപ്പ് കാണിച്ച് തരുന്നതാണ്.
Recommended Video
മാധ്യമപ്രവര്ത്തകന് തരംതാഴരുത്
ബിജെപി പിന്തുണയ്ക്കുന്നതോ സംരക്ഷിക്കുന്നതോ ആയ വാര്‍ത്തകള്‍ മാത്രമാണ് റിപ്പബ്ലിക്ക് ടിവി ഇപ്പോള്‍ നല്കികൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥോ മോദിയോ സോണിയാ ഗാന്ധിയോ ആരുമാകട്ടെ ഒരു മാധ്യമപ്രവര്ത്തകന് ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ല. അവര്‍ക്കൊരു ചുമതലയുണ്ട്. അത് മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ ഈ ജോലിക്ക് അര്‍ഹരല്ല. അര്‍ണാബിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നയാളെന്ന നിലയില്‍ പറയുന്നു, ഈ ഇരട്ടത്താപ്പ് മാറ്റിയിട്ടില്ലെങ്കില്‍ ജനം മറുപടി ന്ല്കുമെന്നും മേജര്‍ രവി പറഞ്ഞു.
കേരളത്തെ കൈവിടാതെ യുഎഇ... ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത് അഞ്ച് മില്യണ്‍ ദിര്‍ഹം!!
4 ലക്ഷം പക്ഷികള്‍, 18,532 ചെറുജീവികള്‍, 3,766 വലിയ ജീവികള്‍... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട