പ്രളയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ പുറത്ത്... സജി ചെറിയാനും രാജു എബ്രഹാമിനും അവസരമില്ല
Recommended Video
തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അടിമുടി ആരോപണങ്ങള്‍. സര്‍ക്കാരിന്റെ വീഴ്ച്ചകളാണ് പ്രളയം ഇത്ര വലുതാക്കിയതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇതിനെയൊക്കെ സമര്‍ത്ഥമായി നേരിടാനും സര്‍ക്കാരിന് സാധിച്ചു. അതേസമയം പ്രളയത്തിന്റെ സമയത്ത് വിമര്‍ശനമുന്നയിച്ച സജി ചെറിയാനും രാജു എബ്രഹാമിനും സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തത് വന്‍ വിവാദമായിട്ടുണ്ട്.
അഭിപ്രായം തുറന്ന് പറഞ്ഞത് കൊണ്ടാണ് ഇവര്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കാതിരുന്നതെന്നാണ് ആരോപണമുന്നയര്ന്നിരിക്കുന്നത്. അതേസമയം ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ്. ജനങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയ സമയത്ത് വിഎസ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
ജനപ്രതിനിധികളെ ഒഴിവാക്കി
നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സ്വന്തം നേതാക്കളെയാണ് സിപിഎം മാറ്റിനിര്‍ത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാരാണ് ഇവര്‍. അത്തരമൊരു സഭാ സമ്മേളനത്തില്‍ ഇവര്‍ക്ക് സംസാരിക്കാനുണ്ടാവുമെന്ന് ഉറപ്പാണ്. എന്നിട്ടും ഇവരെ തഴഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. പ്രളയ ദുരന്തം ബാധിച്ച ചെങ്ങന്നൂര്‍, റാന്നി മണ്ഡലങ്ങളിലെ പ്രതിനിധികള്‍ക്കാണ് ചര്‍ച്ചയില്‍ അവസരം നിഷേധിച്ചത്.
പരസ്യപ്രസ്താവന.....
ദുരന്തനിവാരണ ഘട്ടത്തില്‍ സജി ചെറിയാന് നടത്തിയ പരസ്യ വിമര്‍ശനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ പതിനായിരം പേരെങ്കിലും മരിക്കുമെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രസ്താവന ഒരുപാട് പേരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. അതേസമയം കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയം ദുരന്തം വഷളാക്കിയതെന്ന് രാജു എബ്രഹാം എംഎല്‍എയും പറഞ്ഞിരുന്നു.
41 എംഎല്‍എമാര്‍
ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എംഎല്‍എമാര്‍ക്കാണ് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയത്. ഇതില്‍ സിപിഎമ്മിന്റെ 18 എംഎല്‍എമാര്‍ക്കായി 98 മിനുട്ടാണ് അനുവദിച്ചത്. അതേസമയം എന്തുകൊണ്ട് സജി ചെറിയാനെയും രാജു എബ്രഹാമിന്റെയും പേരുകള്‍ ഒഴിവാക്കി എന്നതിന് വിശദീകരണം നല്കാന് സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇരുവരുടെയും പ്രസ്താവനകള്‍ പ്രതിപക്ഷം ഏറ്റുപിടിച്ചതാണ് നടപടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
പാളിച്ച പറ്റി
നയരൂപീകരണത്തിലുണ്ടായ പിഴവുകളാണ് പ്രളയ ദുരന്തത്തിലെ പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് വിഎസ് സഭയില്‍ പറഞ്ഞു. കനത്ത മഴയാണ് പ്രധാന കാരണം. എന്നാല്‍ കുന്നിടിച്ചിലും ഉരുള്‍പ്പൊട്ടലുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് സംശയമില്ലാത്ത കാര്യമാണ്. സ്വയം വിമര്‍ശനപരമായി പറഞ്ഞാല്‍ നമ്മുടെ നയരൂപീകരണത്തിലാണ് പിഴവുണ്ടായതെന്നും വിഎസ് പറഞ്ഞു. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ നേരത്തെ ഇടത് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയിരുന്നു. ഇത്തരം നീക്കങ്ങളാണ് ഇനി വേണ്ടതെന്നും വിഎസ് വ്യക്തമാക്കി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി കണ്ടു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായിട്ടാണ് കേരളം പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാനാവില്ല എന്ന കേരളത്തിന് തിരിച്ചറിവുണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വന്‍കിട കൈയ്യേറ്റക്കാര്‍ നിയമത്തിന്റെ വഴി ഭൂമി തട്ടിയെടുക്കുന്നതിനുള്ള അവസരം ഒരുക്കരുതെന്നും വിഎസ് സൂചിപ്പിച്ചു. കുന്നിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കാരണമാകുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അതൃപതി
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ സിപിഐ എംഎല്‍എയോട് പരസ്യമായി അതൃപ്തി അറിയിച്ചതും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനോടായിരുന്നു മുഖ്യമന്ത്രി ചൂടായത്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നല്‍കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സര്‍ക്കാര്‍ സഹായധനത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോയെന്ന് മുഖ്യമന്ത്രി എംഎല്‍എയോട് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് എത്രയാണെന്ന് അറിയുമോയെന്നും പിണറായി ചോദിച്ചു.
പിസിയുടെ ആരോപണം ശരിയല്ല
പ്രളയത്തില്‍ ഗാനഗന്ധര്വന് കെജെ യേശുദാസ് ഒന്നും നല്‍കിയില്ലെന്ന പിസി ജോര്‍ജിന്റെ ആരോപണത്തെ മുഖ്യമന്ത്രി തള്ളി. കേരളത്തിന് എല്ലാ പിന്തുണയും നല്‍കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. യേശുദാസ് എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ നാട്ടിലില്ല. അമേരിക്കയിലാണ് താമസം. എല്ലാ സഹായവും പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണമില്ല....
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രളയദുരന്തത്തെ തുടര്‍ന്ന് ആസൂത്രണമുണ്ടായില്ലെന്ന് വിഡി സതീശന് എംഎല്‍എ കുറ്റപ്പെടുത്തി. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരെ അതിന് ഏല്‍പ്പിച്ചത് ആരാണ്. വേലിയിറക്കമുള്ള സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക ധാരണ പോലും പലര്‍ക്കുമില്ലായിരുന്നു. ഡാമില്‍ നിന്ന് കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാനുള്ള സമയമുണ്ടായിട്ടും അത് ചെയ്തില്ലെന്നും സതീശന് പറഞ്ഞു. വൈദ്യുതി മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും പറഞ്ഞതില്‍ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അങ്ങനെ സംഭവിച്ചാല്‍ ഇറാനെതിരെ യുദ്ധമെന്ന് സൗദി; കുരുതിക്കളമാക്കും!! ചാരശൃംഖല തകര്‍ത്ത് ഇറാന്
റാഫേൽ ഇടപാടിൽ നേർക്കു നേർ ഏറ്റുമുട്ടി കോൺഗ്രസും ബിജെപിയും.. രാഹുലിനെ പരിഹസിച്ച് അമിത് ഷാ