മഴക്കെടുതി; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗീക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഭാഗിക അവധി. പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ അംഗനവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് വ്യക്തമാക്കി. മററ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം!
കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. അംഗണവാടികൾക്കും, പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിൽ ഏരനാട്, നിലമ്പൂർ, കൊണ്ടോട്ടി, താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം അവധിയായിരിക്കും. മറ്റ് സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കും.
അതേ സമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ താരതമ്യേന മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഒരിടത്തും റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.